ടോക്കിയോ ∙ ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിഡ ജപ്പാനിൽ അടുത്ത പ്രധാനമന്ത്രിയാകും. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രി എന്ന സവിശേഷത കൂടിയാണു മുൻ വിദേശകാര്യമന്ത്രി കിഷിഡ കൈവരിക്കുന്നത്. തിങ്കളാഴ്ച പാർലമെന്റ് പ്രത്യേക സമ്മേളനം ചേർന്നു പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.
8 വർഷം ഭരിച്ച ആബെ ഷിൻസൊ ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോഴാണ് ഒരു വർഷം മുൻപു യോഷിഹിതെ സുഗ ആ പദവിയിലെത്തിയത്. അന്നത്തെ തിരഞ്ഞെടുപ്പിൽ കിഷിഡയെ തോൽപിച്ചാണ് സുഗ നേതാവായത്. ജനപ്രീതി കുറഞ്ഞതോടെ അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി സുഗ വിട്ടു നിന്നതോടെ എൽഡിപി നേതൃസ്ഥാനത്തേക്ക് ഇത്തവണ കനത്ത മത്സരം നടന്നു.
ജനപ്രിയ ‘വാക്സീൻ മന്ത്രി’ ടാരൊ കോനൊയെ പിന്നിലാക്കിയാണ് 2 റൗണ്ട് വേണ്ടിവന്ന വോട്ടെടുപ്പിൽ കിഷിഡ ഒന്നാമതെത്തിയത്.
ഫുമിയൊ കിഷിഡ
ഹിരോഷിമയിലെ രാഷ്ട്രീയകുടുംബത്തിൽ നിന്നാണു ഫുമിയൊ കിഷിഡ(64)യുടെ വരവ്. ഹിരോഷിമയിൽനിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹത്തിന് ആണവായുധ നിരോധനം ജീവിതലക്ഷ്യമാണ്. എൽഡിപി എന്ന യാഥാസ്ഥിതിക പാർട്ടിയെ ഇടതുചിന്തയോട് അടുപ്പിച്ച കിഷിഡ, ആബെയുടെ സാമ്പത്തികനയം സമ്പന്നർക്കു മാത്രം പ്രയോജനപ്പെട്ടെന്നു വിലയിരുത്തുന്നയാളാണ്. വേതന അസമത്വം അവസാനിപ്പിക്കാനും നികുതി സമ്പ്രദായം പരിഷ്കരിക്കാനും വർഷാവസാനത്തോടെ വൻ ധനവിനിയോഗ പാക്കേജിനു രൂപം നൽകാനും ലക്ഷ്യമിടുന്നു.













