ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് തുടങ്ങിയ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പാലക്കാട് കൊടിയിറങ്ങി. സുവര്‍ണചകോരം പുരസ്കാരം ലഭിച്ചത് ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസറക്ഷന്‍ എന്ന ചിത്രത്തിനാണ്. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്കാരം ലഭിച്ചത് ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസറക്ഷൻ എന്ന ചിത്രത്തിനാണ്. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോജോസ് പെല്ലിശ്ശേരി അർഹനായി .
മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ഫ്‌ളവേഴ്‌സിന്റെ സംവിധായകൻ ബാഹ്‌മാൻ തവോസിക്കാണ് ലഭിച്ചത് . മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം നേടി. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയറാണ്. പാലക്കാട് പ്രിയാ തിയറ്ററിലെ സമാപനചടങ്ങില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി.
കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി നാല് പതിപ്പുകളായാണ് മേള നടന്നത്.
Newskerala













