ടൊറന്റോ ∙ ആസ്മയും മറ്റു പ്രശ്നങ്ങളുമുള്ള അമ്മൂമ്മയ്ക്ക് കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തിനും കാട്ടുതീക്കും ശേഷം ആരോഗ്യം മോശമായാൽ വിവേകമുള്ള ഡോക്ടർ ആ രോഗത്തെ എന്തു വിളിക്കും? കാനഡയിലെ ഡോ. കൈൽ മെറിറ്റിന് സംശയമൊന്നുമില്ല. അത് കാലാവസ്ഥാമാറ്റം തന്നെ.
സ്കൂളിൽ പോകാതിരിക്കാനും ഓഫിസിൽനിന്ന് അവധിയെടുക്കാനും വരെയുള്ള അപാരസാധ്യതകൾക്കു കളമൊരുക്കുന്ന രോഗനിർണയമെന്നു ഫലിതം പറയാമെങ്കിലും ബ്രിട്ടിഷ് കൊളംബിയയിലേത് ലോകത്തെ ആദ്യത്തെ കാലാവസ്ഥാമാറ്റ രോഗിയാണ്. പുതിയ രോഗനിർണയത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ‘ഡോക്ടേഴ്സ് ആൻഡ് നഴ്സസ് ഫോർ പ്ലാനറ്ററി ഹെൽത്ത്’ എന്ന കൂട്ടായ്മ തന്നെ കാനഡയിൽ പിറന്നു കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്താമെന്നാണ് ഇവരുടെ മുദ്രാവാക്യം.
കൊടുംശൈത്യത്തിനു പേരു കേട്ടിരുന്ന കാനഡ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉഷ്ണതരംഗം ഉൾപ്പെടെ കാലാവസ്ഥാ മാറ്റത്തിലൂടെയാണു കടന്നുപോകുന്നത്.













