സംസ്ഥാനത്ത് വാക്സീന്‍ എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കോവിഡ് ചികില്‍സയില്ല. വാക്സീന്‍ എടുക്കാത്ത അധ്യാപകര്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആഴ്ചയില്‍ ഒരുതവണ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സീനേഷന്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് അവലോകനയോഗം. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല.
അതേസമയം, വാക്സീൻ എടുക്കാത്ത അധ്യപകർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും അധ്യാപക സംഘടനകൾ. സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കെ എസ് ടി എ വ്യക്തമാക്കിയപ്പോൾ ആദ്യം വാക്സീൻ എടുക്കാത്തവരുടെ പട്ടിക പുറത്തു വിടണമെന്നായിരുന്നു കെ പി എസ് ടി എ യുടെ നിലപാട്. വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്ക് കള്ളമാണന്നും അധ്യാപക സംഘടനകളുടെ യോഗം വിളിക്കമെന്നും ലീഗ് അധ്യാപക സംഘടന ആവശ്യപ്പെട്ടു
സ്കൂൾ തുറന്ന് ഒരു മാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ വാക്സീൻ എടുത്തിട്ടില്ലെന്നാണ് സർക്കാർ കണ്ടെത്തൽ. ഇവരെ മെഡിക്കൽ ബോർഡിന്റ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മതിയായ കാരണമില്ലാതെ വാക്സീൻ എടുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ പേര് പുറത്തു വിടാതെ അധ്യാപകരെയാകെ മന്ത്രി അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ. ആരോഗ്യകാരണങ്ങളല്ലാതെ മാറി നിൽക്കുന്നവർ ചുരുക്കം പേർ മാത്രമാണന്നും അവർക്ക് ബോധവൽക്കരണം നൽകാൻ തയാറാണെന്നും ലീഗ് അനുകൂല സംഘടനയായ കെഎസ്ടിയു.
അതേ സമയം ഇത്ര നാളായിട്ടും ഒരു കൂട്ടം അധ്യാപകർ വാക്സീൻ എടുക്കാതെ മാറി നിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഭരണകക്ഷി അനുകൂല സംഘടനയായ കെഎസ്ടിഎ വ്യക്തമാക്കി. നടപടിയുടെ ഭാഗമായി വാക്സീൻ എടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്ക് വിദ്യാഭ്യാഭ്യാസ വകുപ്പ് ശേഖരിച്ച് തുടങ്ങി.













