ലോകത്തിലെ തന്നെ ഏറ്റവും വലിയതും ശക്തവുമായ ബഹിരാകാശ ദൂരദര്‍ശിനി ജെയിംസ് വെബ് ടെലസ്കോപ് ഡിസംബര്‍ 25ന് നാസ വിക്ഷേപിച്ചിരുന്നു. ദൂരദര്‍ശിനി ഇപ്പോള്‍ ചന്ദ്രനെ മറികടന്ന് ലക്ഷ്യ സ്ഥാനമായ സെക്കന്‍ഡ് ലാഗ്‌റേഞ്ച് പോയിന്റിലേക്ക് നീങ്ങുകയാണ്. ഭൂമിയില്‍നിന്ന് ഏതാണ്ട് 10 ലക്ഷം മൈല്‍ അകലെയാണ് ദൂരദര്‍ശിനിയുടെ സ്ഥാനം. ഇന്നലെ ദൂരദര്‍ശിനിയുടെ സണ്‍ഷീള്‍ഡ് പാനല്‍ വിന്യസിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയത് അഞ്ച് വർഷത്തിനുള്ളില്‍ ഒരു ദൗത്യമെങ്കിലും പൂർത്തിയാക്കാനാണ് നാസയുടെ പദ്ധതി.
ജെയിംസ് വെബ് ടെലസ്കോപ് പ്രപഞ്ചത്തിന്റെ പല നിഗൂഢതകളിലേക്കും ആഴ്ന്നിറങ്ങും, ഗ്രഹങ്ങൾ മുതൽ നക്ഷത്രങ്ങൾ, നെബുലകൾ, ഗാലക്സികള്‍ തുടങ്ങിയവ നിരീക്ഷിക്കും. നക്ഷത്രങ്ങളിൽ നിന്നും ഗ്യാലക്‌സികളിൽ നിന്നും പ്രകാശം കാണാനും ജീവന്റെ സൂചനകൾ കണ്ടെത്താനും പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനും ഇത് സഹായകമാകും. മാത്രമല്ല, ഗ്രഹങ്ങളുടെ അന്തരീക്ഷം പരിശോധിച്ച് അവ മനുഷ്യർക്ക് വാസയോഗ്യമാണോയെന്നും കോളനിവത്ക്കരിക്കാൻ അനുയോജ്യമാണോ എന്നും നിര്‍ണയിക്കാന്‍ ജയിംസ് വെബ് ടെലസ്കോപ്പിന് കഴിയും. അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തെക്കുറിച്ചുള്ള എല്ലാ തർക്കങ്ങളും നിർണ്ണായകമായ ഈ നീക്കത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അന്യഗ്രഹജീവികളെ അംഗീകരിക്കാന്‍ മനുഷ്യർ തയ്യാറാണോ?
അന്യഗ്രഹജീവികള്‍ നിലനില്‍ക്കുന്നില്ല എന്ന് പലരും വിശ്വാസിക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധ്യത അത്ര എളുപ്പത്തില്‍ തള്ളി കളയാനാവില്ല. ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, ഭൂമിക്കപ്പുറം ജീവനുണ്ടെന്നതില്‍ സാധ്യതകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അന്യഗ്രഹജീവികളെ കണ്ടെത്തിയാൽ ആളുകള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാൻ നാസ 24 പുരോഹിതന്മാരെയും തിയോളജിസ്റ്റിനെയും നിയമിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിവിധ മതങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് എങ്ങനെ പ്രതികരിക്കുമെന്ന് സെന്റർ ഫോർ തിയോളജിക്കൽ എൻക്വയറിയിൽ (സിടിഐ) നാസ വിലയിരുത്തുന്നുണ്ടെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍.
ജെയിംസ് വെബ് ടെലസ്കോപ് പ്രതീക്ഷിച്ചതിലും കൂടുതൽ കാലം പ്രവർത്തിക്കുമെന്ന് ഏജൻസി അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടെലസ്കോപ്പിന്‍റെ ‘സയൻസ് ലൈഫ് ടൈം’ 10 വര്‍ഷത്തിലേറെയാണ്.













