കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലും പുതുവല്‍സരത്തെ പ്രതീക്ഷയോടെ ഏറ്റെടുത്ത് കേരളം. ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും രാത്രി 10മണി വരെയായിരുന്നു അനുമതി. രാത്രി ആഘോഷങ്ങള്‍ വിലക്കിയതോടെ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം പുതുവല്‍സര പരിപാടികള്‍ പരിമിതമായിരുന്നു. കൊച്ചിയിൽ രാത്രി പത്തുമണിയ്ക്ക് ആഘോഷം അവസാനിച്ചു. ഉറങ്ങാൻ കഴിയാത്ത മനസുള്ള കൊച്ചിക്കാർ നിശബ്ദമായ രാത്രിയെ ഭേദിച്ച് 11.55ന് ഫോർട്ട് കൊച്ചി തെരുവിലിറങ്ങി.
എല്ലാ ഹോട്ടലുകളിലും ഇക്കുറി പുതുവല്‍സരാഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ആഘോഷങ്ങള്‍ ഉണ്ടായിരുന്നിടങ്ങളിൽ പത്തു മണിയോടുകൂടി അവസാനിപ്പിച്ചു. എല്ലായിടത്തും പൊലീസിന്‍റെ കര്‍ശന പരിശോധനകളും ഉണ്ടായിരുന്നു.ഡി.ജെ പാര്‍ട്ടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പത്തു മണിയോടെ നിരത്തുകളിലും പൂര്‍ണമായും ആളൊഴിഞ്ഞു
കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ പുതുവര്‍ഷത്തെ ഏറ്റെടുത്ത് കോഴിക്കോടും, മറ്റു വടക്കന്‍ ജില്ലകളും. കോഴിക്കോട് ബീച്ചിലേയ്ക്ക് വൈകിട്ട് ആറ് മുതല്‍ പ്രവേശനമുണ്ടാകില്ലെന്നായിരുന്നു പൊലിസിന്‍റെ പ്രഖ്യാപനമെങ്കിലും വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് മനസിലാക്കിയതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഒമ്പതരയോടെയാണ് ആളുകള്‍ പിരിഞ്ഞുപോയത്. പരിശോധനയ്ക്കായി 700 പൊലിസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിരുന്നു.













