കളഞ്ഞു കിട്ടിയ കുഞ്ഞ് സുഹൈലിനെ 5 മാസത്തിനു ശേഷം മുത്തച്ഛന് തിരികെ നൽകുമ്പോൾ ഹൃദയംപൊട്ടി കരയുകയാണ് ഹമീദ് സാഫി. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ ഓഗസ്റ്റ് 19ന് രാജ്യം വിടാൻ വിമാനത്താവളത്തിൽ എത്തിയ മിർസ അലി അഹമ്മദിയും ഭാര്യ സുരയ്യയും രണ്ടു മാസം പ്രായമുള്ള സുഹൈലിനെ രാജ്യാതിർത്തി കടത്താൻ യുഎസ് പട്ടാളക്കാരനെ ഏൽപിച്ചു. എന്നാൽ കാലം കാത്തു വച്ചത് മറ്റൊന്നായിരുന്നു. ദമ്പതികളും മറ്റുമക്കളും എങ്ങനെയോ യുഎസിലെത്തി. ഏറ്റുവാങ്ങിയ സുഹൈലിനെ യുഎസ് പട്ടാളക്കാരൻ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു. കരഞ്ഞു തളർന്ന കുഞ്ഞിനെ പിന്നീട് കാബൂളിലെ ടാക്സി ഡ്രൈവർ ഹമീദ് സാഫി കണ്ടെത്തി വീട്ടിലെത്തിച്ചു തന്റെ മക്കളോടൊപ്പം വളർത്തി. മാസങ്ങൾക്കുശേഷം കുഞ്ഞ് അഫ്ഗാനിസ്ഥാനിൽത്തന്നെയുള്ള വിവരം അറിഞ്ഞ മുത്തച്ഛൻ മുഹമ്മദ് ഖാസിം റസാവി, ഹമീദ് സാഫിയെ തേടിയെത്തി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുഞ്ഞിനെ കൈമാറുമ്പോൾ 5 മാസം കുഞ്ഞിനെ പൊന്നുപോലെ നോക്കിയ ആ കുടുംബം ഒന്നടങ്കം വിങ്ങിപ്പൊട്ടി. മുത്തച്ഛന്റെ കൈപിടിച്ച് സുഹൈൽ സ്വന്തം വീട്ടിലേക്കു പറന്നു. ചിത്രം: റോയിട്ടേഴ്സ്