സ്വപ്നജാലകത്തിലൂടെൻ മിഴികൾ പാറി
സുഭഗതകൾ മാത്രം കാണാൻ വേണ്ടി,
സുഖ-ദുഃഖ സമ്മിശ്ര ജീവിത സത്യങ്ങൾ
സ്വപ്നജാലകത്തിൽ ത്തെളിഞ്ഞു കണ്ടു.
സ്വപ്നമിഴിയാളെക്കാണുവാൻ ഹൃദയം വെമ്പി,
സ്വപ്നജാലകപ്പ ഴുതിലൂടെപ്പരതി.
സ്വയം പ്രഭേ നിന്നെയൊന്നു കാണാൻ
സുരഭിലനിമിഷങ്ങളോർത്തു നിന്നൂ.
മന്ദാരം വിടരും നിൻ നയനയുഗളങ്ങളും,
മന്ദ സമീരനിലിളകും കൂന്തലും
മമ സഖീ, നീ മന്ദഹാസം തൂകിൽ,
മദനൻ കളിയാടും നിന്നധരങ്ങളിൽ!
പുഞ്ചിരിത്തേൻ മഴ തൻ സ്ഫുരണം
പഞ്ചാരപ്പൂങ്കവിളിൽ തുടിച്ചിടുന്നൂ!
പത്മ ദളലോചനേ, സ്വപ്നജാലകം
പതിയെത്തുറക്കൂ, യെന്നെക്കാണ്മൂ!
പാതവക്കത്തെ വലിയ മരത്തണലും,
പണ്ടു നമ്മളിരുന്ന പുൽത്തകിടിയും
പുഷ്പ ജാലവുമെൻ സ്വപ്നജാലകത്തിൽ
പുതിയ ചിത്രങ്ങൾ വരച്ചിടുന്നൂ!
പ്രിയതമേ, നീയെങ്ങു പോയെൻ
പത്മരാഗ ശയ്യ വെടിഞ്ഞ്,
പത്മിനീ നിൻ രാഗസുധയെൻ
സ്വപ്നജാലകത്തിലൂടൊഴുകാത്തതെന്തേ?
പാവനയാം നിൻ മുഗ്ദ്ധ ഗന്ധമെൻ
പൊൻ സ്വപ്നജാലകപ്പ ഴുതിലൂടെത്തുന്നു.
മുഗ്ദ്ധയാം നിൻ സുസ്മേരവദനമെൻ
മൗന സങ്കല്പ ച്ഛായയായ് ത്തീരുന്നു!
മാനസം മുഴുവൻ നിറഞ്ഞു നിൽക്കും, നീ
മാമക ഹൃത്ചോരിയായ് വരൂ!
സുന്ദര സങ്കല്പമന്ദാ കിനിയിൽ നീരാടും
സുന്ദരി വരികിലെൻ സ്വപ്നം പൂർണ്ണമാകും!
സ്വപ്നജാലകമെന്നും സുസ്വപ്നം കാണുന്ന
സ്വപ്നസൗഗന്ധികപ്പൂവായി മാറട്ടെ!
സൗവർണ്ണ സ്വപ്നരഥ ത്തിലേറിയെന്നും
സുരഭില സ്വപ്‌നങ്ങൾ കാണുമാറാകട്ടെ!











