പാരിസ് ∙ കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയത് 20 അടി അകലത്തിൽ ഇരുന്ന്.
റഷ്യയിൽ കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മക്രോ നിരസിച്ചതിനെത്തുടർന്നാണു കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിക്കാനായി ഇങ്ങനെ ഇരിക്കേണ്ടിവന്നത്. റഷ്യയിൽ കോവിഡ് ടെസ്റ്റ് നടത്തിയാൽ പ്രസിഡന്റിന്റെ ഡിഎൻഎ ഘടന അവർ മനസ്സിലാക്കുമെന്ന സംശയത്തിലാണ് ഫ്രഞ്ച് അധികൃതർ പരിശോധനയ്ക്കു വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്.
യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച 5 മണിക്കൂർ നീണ്ടു. പുടിനും മക്രോയും ഏറെ അകലെയിരിക്കുന്ന ചിത്രം വന്നതോടെ ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ റഷ്യയുടെ കടുത്ത നിലപാട് ബോധ്യപ്പെടുത്താനാണ് പുടിൻ അകലം പാലിച്ചതെന്നായിരുന്നു ഒരു നിഗമനം.
മക്രോ ടെസ്റ്റിനു വിസമ്മതിച്ചതിനാലാണ് അകലം പാലിച്ചതെന്നു റഷ്യ വ്യക്തമാക്കി. പുറപ്പെടും മുൻപ് മക്രോ കോവിഡ് പരിശോധന നടത്തിയിരുന്നുവെന്നും സമയപരിമിതിയും ആരോഗ്യ സ്വകാര്യതയും പരിഗണിച്ചാണു റഷ്യയിലെ ടെസ്റ്റിനു വിസമ്മതിച്ചതെന്നു ഫ്രഞ്ച് അധികൃതരും പറഞ്ഞു.
English Summary: French president Emmanuel Macron refused a covid test when he met Russian president Vladimir Putin













