സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസഥാനത്തില്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് മാറുന്ന കാര്യം ഉന്നതതലയോഗം തീരുമാനിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 21 മുതല്‍ സ്്കൂളുകള്‍ ഭാഗികമായി അടക്കുകയായിരുന്നു
കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയും കേസുകളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് ചെറിയ ക്ലാസുകളും കൂടി തുറക്കാനുള്ള തീരുമാനം. മൂന്നു ദിവസം വീതമുള്ള ഷിഫ്റ്റില്‍ 50 ശതമാനം വീതം കുട്ടികളെത്തുന്ന രീതി തുടരും. ആദ്യ ആഴ്ച ഉച്ചവരെയാകും ക്ലാസ് . അതിന് ശേഷം എല്ലാദിവസവും എല്ലാകുട്ടികളും ക്ലാസിലെത്തുന്ന ടൈം ടേബിളിലേക്ക് മാറാനാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രത്യേക പ്രവര്‍ത്തന മാര്‍ഗരേഖ പുറപ്പെടുവിക്കും.
കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കൂടിവന്നപ്പോഴാണ് ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ അടച്ചിടാൻ തീരുമാനിച്ചത്. അതേസമയം 10, 11, 12 ക്ലാസുകള്‍ മിക്ക സ്്കൂളുകളിലും തുടര്‍ന്നു. സംസ്ഥാനം മുഴുവൻ ലോക്ഡൗണിലേക്ക് പോകാതെ മൂന്നാം തരംഗത്തെ നേരിടാനായതിനാല്‍ പൊതു പരീക്ഷയുള്ള ഉയര്‍ന്ന ക്ലാസുകളുെട പ്രവര്‍ത്തനം തുടരുകയായിരുന്നു. വാര്‍ഷിക പരീക്ഷക്കു മുന്‍പ് പാഠഭാഗങ്ങള്‍ പൂര്‍ത്തിയക്കുന്നതിനാണ് മുന്‍ഗണന. ഒാണ്‍ലൈന്‍ അധ്യയനവും തുടരും. ഒന്നു മുതല്‍ ഒന്‍പത് ക്ലാസുകളിലെ പരീക്ഷാ തീയതി അതാത് സ്്കൂളുകള്‍ക്ക് തീരുമാനിക്കാം. പഠന വിടവുണ്ടായിട്ടുള്ളിടത്ത് ഡയറ്റ്, റിസോഴ്സ്, ബിആര്‍സി അധ്യാപകരുടെയും താല്‍ക്കാലിക അധ്യാപകരുടെയും സേവനം ഉപയോഗിക്കും. മോഡല്‍പരീക്ഷ മാര്‍ച്ച് 16 ന് ആരംഭിക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എസ്.എസ്.എല്‍.സി പരീക്ഷയും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 രെ ഹയര്‍സെക്കഡറി പരീക്ഷയും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.













