കരിങ്കടലിലെ സൈനികാഭ്യാസത്തിനായി 30 നാവികസേനാ കപ്പലുകൾ കൂടി പുറപ്പെട്ടെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്രൈമിയയിലെ സെവാസ്റ്റപോൾ തുറമുഖത്തുനിന്നാണ് ഇവ പുറപ്പെട്ടത്. 19 വരെ നീളും. ആകെ 140 കപ്പലുകളാണു പങ്കെടുക്കുക. 60 പോർവിമാനങ്ങളും 10,000 മറീനുകളും അണിചേരും.
യുക്രെയ്ന്റെ തെക്കൻ തീരത്ത് നടക്കുന്ന അഭ്യാസം ഫലത്തിൽ അവരുടെ തുറമുഖങ്ങളായ ഒഡേസ, മികോലേവ്, ഖേർസൻ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാർഗം അടയ്ക്കും. ബെലാറൂസ് അതിർത്തിയിലെ സൈനികാഭ്യാസങ്ങൾ 20നു പൂർത്തിയാകുമെന്നാണ് റഷ്യ അറിയിച്ചത്. ഈ സേനാവ്യൂഹം യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 80 കിലോമീറ്റർ അകലെയാണ്. പടിഞ്ഞാറു മേഖല ഒഴികെ മറ്റെല്ലാ ദിക്കുകളിൽനിന്നും വളയപ്പെട്ട സ്ഥിതിയിലാണ് യുക്രെയ്ൻ ഇപ്പോൾ.
പുടിന്റെ വിശാല റഷ്യ
കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ 1991 ഡിസംബറിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം പാശ്ചാത്യചേരിയിലേക്കു മാറി. ബെലാറൂസ് മാത്രമാണു റഷ്യയുടെ കൂടെ തുടരുന്നത്. യുക്രെയ്ൻ നാറ്റോയിൽ ചേർന്നില്ലെങ്കിലും യൂറോപ്യൻ യൂണിയൻ അംഗത്വം ആഗ്രഹിക്കുന്നു. യുക്രെയ്നുമായി സാമൂഹികവും സാംസ്കാരികവുമായി ആഴത്തിലുള്ള ബന്ധം റഷ്യയ്ക്കുണ്ട്. അവിടെ സംസാരഭാഷകളിലൊന്നാണ് റഷ്യൻ. അതുകൊണ്ടു റഷ്യയുടെ ഭാഗമാണ് യുക്രെയ്ൻ എന്നാണു പുടിന്റെ നിലപാട്.
അനുകൂലിയായ പ്രസിഡന്റ് 2014 ൽ അധികാരത്തിൽനിന്നു പുറത്തായപ്പോഴാണ് റഷ്യ യുക്രെയ്ൻ ആക്രമിച്ച് ക്രൈമിയ ഉപദ്വീപ് കൈവശമാക്കിയത്. കിഴക്കൻ യുക്രെയ്നിലെ വിമതർക്കു സായുധ പിന്തുണ നൽകുകയും ചെയ്തു. സോവിയറ്റ് കാലത്തേതുപോലെ കിഴക്കൻ യൂറോപ്പിലേക്കു വ്യാപിച്ചുകിടക്കുന്ന വിശാല റഷ്യയാണു പുടിന്റെ സ്വപ്നം.
English Summary: Russia naval excercise













