യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യങ്ങളില്ലാത്തവരും വിദ്യാര്‍ഥികളും ഉടന്‍ യുക്രെയ്ന്‍ വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.
അതേസമയം, ബുധനാഴ്ച റഷ്യ ആക്രമിച്ചേക്കും എന്ന പ്രസ്താവന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി തിരുത്തി. പരാമർശം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് വിശദീകരണം. ആക്രമണസാധ്യതയെക്കുറിച്ചുള്ള മാധ്യമവാർത്തകള്‍ പരാമർശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ എംബസി അടച്ച അമേരിക്ക ശേഷിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പടിഞ്ഞാറൻ യുക്രെയിനിലെ ലിവിവ് നഗരത്തിലേക്ക് മാറ്റി. ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും 40 മിനിറ്റ് ഫോണിൽ ചർച്ച നടത്തി. അതിർത്തിയിൽ വലിയ തോതിൽ സൈനിക വിന്യാസം നടത്തുമ്പോഴും ആക്രമണോദ്ദേശ്യം ഇല്ലെന്ന് ആവർത്തിക്കുന്ന റഷ്യ ചർച്ചക്കുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് അറിയിച്ചു. യുക്രെയ്ന്‍ സന്ദർശനം പൂർത്തിയാക്കി നയതന്ത്രചർച്ചകൾക്കായി ജർമൻ ചാൻസലർ ലാഫ് ഷോൾസ് ഇന്നു മോസ്കോയില്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കാണും.













