വെസ്റ്റ് ഇന്‍ഡീസിനെ എട്ടുറൺസിന് തകര്‍ത്ത് ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. 187 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് 178 റണ്‍സ് മാത്രമാണ് നേടാനായത്. ട്വന്റി 20യില്‍ ഇന്ത്യയുടെ 100ാം വിജയമാണ്. വിരാട് കോലിയും ഋഷഭ് പന്തും ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടി. റോവ്മാന്‍ പവല്‍ – നിക്കോളാസ് പുരാന്‍ മൂന്നാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ട് വിന്‍ഡീസിന് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 19ാം ഓവറില്‍ പുരാനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മുൻ ക്യാപ്റ്റൻ വിരാട് കോലിയുടേയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ഇരുവരും അർധസെഞ്ചുറി നേടി. 41 പന്തുകൾ നേരിട്ട കോലി 52 റൺസെടുത്തു പുറത്തായി. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ഋഷഭ് പന്ത് 28 പന്തിൽനിന്ന് 52 റൺസെടുത്തു പുറത്താകാതെനിന്നു. വെങ്കടേഷ് അയ്യർ 18 പന്തുകളിൽനിന്ന് 33 റൺസെടുത്തു.
രോഹിത് ശർമ (18 പന്തിൽ 19), ഇഷാൻ കിഷൻ (10 പന്തിൽ രണ്ട്), സൂര്യകുമാർ യാദവ് (ആറ് പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. വിൻഡീസിനായി റോസ്റ്റൻ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷെൽഡൻ കോട്രലും റൊമാരിയോ ഷെഫേർഡും ഒരോ വിക്കറ്റു വീതവും സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.













