മോസ്കോ ∙ യുക്രെയ്നിലെ കിഴക്കൻ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി അംഗീകരിച്ചതിനു പിന്നാലെ അവിടങ്ങളിലേക്കു റഷ്യ സൈന്യത്തെ അയച്ചു തുടങ്ങി. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ രണ്ടു ‘പുതിയ രാജ്യങ്ങളിൽ’ സൈനിക വിന്യാസത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടു. ഇതിന് റഷ്യൻ പാർലമെന്റ് അനുമതി നൽകി. യുക്രെയ്ൻ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുള്ള റഷ്യയുടെ നടപടി ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി. നടപടിയെ ലോകരാഷ്ട്രങ്ങൾ അപലപിച്ചു.
വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളെ തിങ്കളാഴ്ചയാണ് 2 സ്വതന്ത്രരാജ്യങ്ങളായി റഷ്യ അംഗീകരിച്ചത്. യുഎസ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധനടപടികൾ ഏർപ്പെടുത്തി. റഷ്യയുമായി നയതന്ത്രം ബന്ധം നിർത്തുമെന്ന് യുക്രെയ്ൻ അറിയിച്ചു.
ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തി
ന്യൂഡൽഹി∙ യുക്രെയ്നിൽ സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ അവിടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ഇതിനായി ഏർപ്പാടാക്കിയ 3 എയർ ഇന്ത്യ വിമാനങ്ങളിൽ ആദ്യത്തേത് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്ന് 254 ഇന്ത്യക്കാരുമായി ഇന്നലെ രാത്രി ഡൽഹിയിലെത്തി.

English Summary: Russia moves troops into Ukraine













