യുക്രെയ്നെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകി റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച വരെ കർഫ്യൂ നീട്ടിയതിനു പിന്നാലയാണ് റഷ്യയുടെ നടപടിയെന്നു വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു. കീവിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ലെന്നു മേയർ അറിയിച്ചു. ഹാര്‍കിവില്‍ യുക്രെയ്ന്‍–റഷ്യന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.
യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെന്‍സ്കി പറഞ്ഞു. യുക്രെയന്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
വടക്ക് കീവിലും വടക്കുകിഴക്ക് ഹര്‍കീവിലും തെക്ക് ഖേഴ്സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കീവിന്‍റെ ഹൃദയഭാഗമായ മെയ്ഡന്‍ ചത്വരത്തില്‍ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കീവ് പൂര്‍ണമായും യുക്രെയന്‍ പട്ടാളത്തിന്‍റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി അവകാശപ്പെട്ടു.
യുക്രെയന്‍ കീഴടങ്ങില്ലെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ജനങ്ങള്‍ വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീവിന്റെ കിഴക്കുപടിഞ്ഞാറന്‍ മേഖലയിലെ പാര്‍പ്പിട സമുച്ചയത്തിനുമേല്‍ മിസൈല്‍ പതിക്കുന്ന ദൃശ്യവും യുക്രെയ്ന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇവിടെ ആറു പേര്‍ക്ക് പരുക്കേറ്റു.
റഷ്യന്‍ സേനയ്ക്കൊപ്പം യുക്രെയ്നില്‍ ചെചൻ സേനയും. യുക്രെയ്ന്‍ സൈനിക കേന്ദ്രം ചെചൻ സേന പിടിച്ചെടുത്തെന്ന് ചെച്നിയൻ പ്രസിഡന്റ് അറിയിച്ചു. യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യമന്ത്രി വിക്ടർ ല്യാഷ്കോ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച അർധരാത്രിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലും മറ്റും രണ്ടു കുട്ടികൾ ഉൾപ്പെടെ 35 പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമം റിപ്പോർട്ടു ചെയ്തു. റഷ്യൻ അധിനിവേശം ആരംഭിച്ച് വ്യാഴാഴ്ച മുതൽ 1,20,000 യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തെന്ന് യുഎൻ അറിയിച്ചു. കൂടുതൽ പേർ അഭയം പ്രാപിച്ചത് പോളണ്ടിലും മോൾഡോവയിലുമാണ്. യുക്രെയിന് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെയുള്ള ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്ന് പോളണ്ട് പിന്മാറി.













