കീവ് ∙ തെക്കുകിഴക്കൻ യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു. നിലയത്തിൽ തീപിടിത്തമുണ്ടായതോടെ ആണവ വികിരണം സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും നിലവിൽ ഭീഷണിയില്ലെന്നു രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. അധിനിവേശത്തിന്റെ ആദ്യദിവസം തന്നെ ചെർണോബിൽ ആണവനിലയം റഷ്യ പിടിച്ചെടുത്തിരുന്നു.
ഇന്നലെ അതിരാവിലെ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ സാപൊറീഷ്യ നിലയത്തിലെ പരിശീലന കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. തങ്ങളുടെ 3 സൈനികർ കൊല്ലപ്പെട്ടെന്നും 2 പേർക്കു പരുക്കേറ്റെന്നും യുക്രെയ്ൻ അറിയിച്ചു.
∙ റഷ്യൻ ആക്രമണം ചെറുക്കാൻ യുക്രെയ്നിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന യുക്രെയ്നിന്റെ ആവശ്യം ‘നാറ്റോ’ തള്ളി. അത്തരമൊരു നീക്കം യുദ്ധം യൂറോപ്പിലേക്കു മുഴുവൻ വ്യാപിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിലാണിത്.
∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ തുടർച്ചയായി സ്ഫോടനങ്ങളും വ്യോമാക്രമണവും.
∙ 5 ലക്ഷം ജനസംഖ്യയുള്ള തെക്കൻ നഗരം മൈകോലൈവിൽ റഷ്യൻ സേന എത്തിയെങ്കിലും ശക്തമായ പ്രതിരോധം.
∙ മരിയുപോൾ, ഹർകീവ്, ചെർണീവ് എന്നിവിടങ്ങളിലും ആക്രമണം രൂക്ഷം.
∙ ബിബിസി, വോയ്സ് ഓഫ് അമേരിക്ക, ജർമനിയിലെ ഡോയ്ചെ വെലെ തുടങ്ങിയ വിദേശമാധ്യമ വെബ്സൈറ്റുകൾക്കു റഷ്യയിൽ വിലക്ക്. സെൻസർഷിപ്പിനെ മറികടന്ന് 4 മണിക്കൂർ ഇംഗ്ലിഷ് വാർത്ത പ്രക്ഷേപണം ചെയ്യുമെന്നു ബിബിസി.
ഇന്ത്യ വീണ്ടും വിട്ടുനിന്നു
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അന്വേഷിക്കാൻ സ്വതന്ത്ര കമ്മിഷനെ നിയോഗിക്കാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ തീരുമാനിച്ചു. ഇതുസംബന്ധിച്ച വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













