‘മീശ’യിൽ
അമ്പലമുണ്ട്,
പൂജാരിയുണ്ട്,
സ്ത്രീകളുണ്ട്,
അവരിലൂടെ
വാക്കും പൊരുളും
ഏറെ എറിയുന്നുണ്ട്,
ഈ നോവലിവിടെ
വാഴണ്ട..
‘പർദ്ധ’യിൽ
മുസ്ലീം പെണ്ണുണ്ട്
അറുത്തു മാറ്റിയ നാവുണ്ട്.
അടഞ്ഞ സ്വപ്നങ്ങളുണ്ട്..
ഇരുട്ട് പടർന്നവളുടെ
ജീവിതമുണ്ട്..
പർദ്ദയ്ക്കുള്ളിലെ
ലോകമുയർത്തും
പർദ്ദയിനിവിടെ
വാഴണ്ട..
മാഷിന്റെ ചോദ്യത്തിൽ മുഹമ്മദുണ്ട്.
പടച്ചോനുണ്ട്.
അവരുടെ
വർത്തമാനമുണ്ട്
മുഹമ്മദ്മാരെല്ലാം
നബിയായതിനാലിത്
ചോദ്യപേപ്പറല്ല
അതെഴുതിയ കൈയ്യിനി
വാഴണ്ട…
‘ബിരിയാണി’യിൽ
ഹാജിയുണ്ട് മേലേതട്ടിൽ,
യാദവുണ്ടതിൻ കീഴേ,
വിശപ്പിന്റെ രാഷ്ട്രീയമുണ്ടതിൽ
ദഹിക്കില്ല
അതുമിവിടെ
വാഴണ്ട…
അവൻ
പശുവിറച്ചി തിന്നു
പശു നമ്മുടെ
ഗോമാതാവാണ്.
അമ്മയെ കൊന്ന്
തിന്നവനിനിയിവിടെ
വാഴണ്ട…
അവൾ
ഹിന്ദുവിനെതിരെ
ഹിന്ദുത്വത്തിനെതിരെ
നാവുയർത്തി
കൈയ്യുയർത്തി
മഷി പടർത്തി
അവളീ ഭാരതമണ്ണിൽ
വാഴണ്ട..
ഗുരുവിന് ഇന്ദ്രപ്രസ്ഥത്തിൽ
നിശ്ചലമായിരിക്കാനാകില്ല,
ആചാര്യന് കുത്തിയിരിക്കാം.
മനുഷ്യനും ഈശ്വരനും
ഒന്നാകാം,
പക്ഷേ മനുഷ്യർക്ക്
ഒന്നാകാനാകില്ല .
ഗുരു ഇവിടെയിനി
വാഴണ്ട …
അനർത്ഥമായൊരെൻ
വരികളാലേ
നാളെയീ ചൂണ്ടുവിരലും
കീപാഡും
വാഴണ്ട എന്നാകുമോ?











