തെക്കൻ യുക്രെയ്നിലെ 2 നഗരങ്ങളിൽനിന്നു ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യ ഇന്നലെ പകൽ 5 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോൾ, 65 കിലോമീറ്റർ അകലെയുള്ള വൊൽനോവാക എന്നിവിടങ്ങളിലെ വെടിനിർത്തലിന്റെ സമയപരിധി ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30ന് അവസാനിച്ചു. പ്രഖ്യാപനം പ്രഹസനമായിരുന്നെന്നും റഷ്യ ഷെല്ലാക്രമണം തുടർന്നതിനാൽ ആളുകളെ ഒഴിപ്പിക്കാനായില്ലെന്നും യുക്രെയ്ൻ പറഞ്ഞു. വൊൽനോവാകയിൽനിന്നു 400 പേരെ ഒഴിപ്പിച്ചതായും അറിയിച്ചു.
ആക്രമണം തുടങ്ങി 10 ദിവസത്തിനിടെ ആദ്യമായാണ് റഷ്യ താൽക്കാലികമായെങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. യുക്രെയ്ൻ സൈനികരുടെ ചെറുത്തുനിൽപ് തുടരുന്ന നഗരമാണു മരിയുപോൾ. വിമത നിയന്ത്രണത്തിലുള്ള ഡോനെറ്റ്സ്കിൽനിന്നു മരിയുപോളിലേക്കു കൂടുതൽ സൈന്യം എത്തുന്ന പാതയിലാണെന്നതിനാലാണ് വൊൽനോവാകയിലും വെടിനിർത്തൽ പ്രഖ്യാപിച്ചത്. മരിയുപോളിൽനിന്ന് 2 ലക്ഷം പേരെയും വൊൽനോവാകയിൽനിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്. മരിയുപോളിൽ വെള്ളവും വൈദ്യുതിയും നിലച്ചു ജനങ്ങൾ ദുരിതത്തിലാണ്. പ്രശ്നപരിഹാരത്തിനായി റഷ്യ–യുക്രെയ്ൻ മൂന്നാം ഘട്ട ചർച്ച നാളെ നടക്കുമെന്ന് യുക്രെയ്ൻ ഭരണകക്ഷി നേതാവ് അറിയിച്ചു.
യുക്രെയ്നിൽനിന്ന് ഇതുവരെ പലായനം ചെയ്തവരുടെ എണ്ണം 14.5 ലക്ഷമായി. കൂടുതൽ പേരും പോളണ്ടിലാണ് അഭയം തേടിയിരിക്കുന്നത്. ചെറുത്തുനിൽപ്പിൽ അണിനിരക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നായി 66,224 യുക്രെയ്ൻ പൗരന്മാർ തിരികെയെത്തിയെന്നു യുക്രെയ്ൻ പ്രതിരോധമന്ത്രി അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തി.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













