LIMA WORLD LIBRARY

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം – ലിംഗസമത്വം: സുസ്ഥിര നാളേക്കായി

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600

നാരിയും നരനും ഒന്നായിവാഴുന്ന കാലത്തിനായി തുല്യതയുടെ ആശയം മുന്നോട്ട്‌വച്ച് വീണ്ടും ഒരു വനിതാദിനം കൂടി. 1909 മുതല്‍ വനിതാദിനം ആചരിച്ചുപോരുന്നുണ്ടെങ്കിലും 1975 നാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 അന്താരാഷ്ട്രവനിതാദിനമായി പ്രഖ്യാപിച്ചത്. സ്ത്രീകളുടെ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക നേട്ടങ്ങളുടെ സ്മരണക്കായി ആചരിച്ചുപോരുന്ന വനിതാദിനാചരണത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം “സുസ്ഥിര നാളേക്കായ് ഇന്ന് ലിംഗസമത്വം” എന്നതാണ്. സാമൂഹ്യനീതിയോടൊപ്പം തന്നെ ലിംഗനീതിയും സാധിതമായാല്‍ മാത്രമേ സുസ്ഥിരമായ നല്ല നാളെകള്‍ എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കാനാകൂ എന്ന സന്ദേശമാണ് വനിതാദിനാചരണ മുദ്രാവാക്യം മുന്നോട്ടു വയ്ക്കുന്നത്.
1909 ഫെബ്രുവരി 28ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക പ്രവര്‍ത്തക യായ തെരേസ മാല്‍ക്കീലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച “ദേശീയ വനിതാദിനം” എന്ന് വിളിക്കപ്പെടുന്ന ആദ്യകാല വനിതാദിനാചരണം നടന്നു. 1910 ഓഗസ്റ്റില്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ സോഷ്യലിസ്റ്റ് രണ്ടാം ഇന്റര്‍നാഷണലിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാസമ്മേളനം സംഘടിപ്പിച്ചു. 1911 മാര്‍ച്ച് 19 ന് ഓസ്ട്രിയ, ഡെന്മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വിവിധ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1975-ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8ന് ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മേഖലകളിലും സ്ത്രീക്ക് തുല്യപ്രാധാന്യം ലഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നാം ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്ന ദിനമാണിത്.
20-ാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയ പലരാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്തിക പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവു മായ ശാസ്തീകരണം ഇതിന്റെ ഭാഗമാണ്. വിവേചനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുക, ലിംഗസമത്വം, ലിംഗനീതി എന്നിവ ഉറപ്പാക്കുക എന്നിവ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യലക്ഷ്യങ്ങളാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.
സാങ്കേതികവിദ്യ ഉള്‍പ്പെടെ എല്ലാമേഖലകളിലും ലോകം വളരെയധികം മുന്നേറ്റങ്ങള്‍ നടത്തിയിട്ടു ണ്ടെങ്കിലും ഒരുരാജ്യവും ലിംഗസമത്വം നേടിയിട്ടില്ല. “ഓരോരുത്തര്‍ക്കും തുല്യം” എന്ന ലിംഗസമത്വം കൈവരിക്കുന്നതിനായുള്ള നീക്കങ്ങള്‍ ശക്തിപ്രാപിച്ചുവരുന്നുണ്ട്. വിദ്യാഭ്യാസനേട്ടങ്ങള്‍, ആരോഗ്യം, രാഷ്ട്രീയമായ ശാക്തീകരണം, സാമ്പത്തികപങ്കാളിത്തം എന്നിങ്ങനെ 4 സൂചകങ്ങള്‍ ഉപയോഗിച്ചാണ് ലോകത്ത് സ്ത്രീകളുടെ സ്ഥാനം കണക്കാക്കുന്നത്. ഇതില്‍ വിദ്യാഭ്യാസനേട്ടങ്ങളിലും ആരോഗ്യത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനോടൊപ്പമാണ്. എന്നാല്‍ ഭരണരംഗത്തും സാമ്പത്തിക പങ്കാളിത്തത്തിലും സ്ത്രീയുടെ സ്ഥാനം വളരെ പുറകിലാണ്. ഏത് ലിംഗവിഭാഗത്തില്‍പെടുന്നവരായാലും എല്ലാവ്യക്തികള്‍ക്കും തുല്യമായി അവകാശപ്പെട്ടപ്രപഞ്ചത്തിലാണ് നാം വസിക്കുന്നതെന്ന ബോധ്യം വളരെ പ്രധാനപ്പെട്ടതാണ്. ലിംഗഭേദമില്ലാതെ പരസ്പരം അഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം. കുടുംബാന്തരീക്ഷം ലിംഗനീതിയില്‍ അധിഷ്ഠിതമാകണം. എല്ലാജോലികളും ലിംഗ വ്യത്യാസമില്ലാതെ ചെയ്യാനുള്ള മനോഭാവം കുടുംബങ്ങളില്‍ രൂപീകരിക്കപ്പെടണം. വീട്ടില്‍നിന്നുകിട്ടുന്ന പാഠങ്ങളും മാതൃകകളുമാണ് ആണ്‍മക്കളെ ഭാവിയില്‍ സ്ത്രീസംരക്ഷകരോ, സ്ത്രീപീഡകരോ ആയി വാര്‍ത്തെടുക്കുന്നത്. വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളിലും ലിംഗനീതിക്ക് അനുസൃതമായ മാറ്റങ്ങളുണ്ടാകണം.
രാജ്യത്ത് 60 ശതമാനം ജോലി സ്ത്രീകള്‍ ചെയ്യുന്നുണ്ടെങ്കിലും 10 ശതമാനം വരുമാനമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. വേതനമില്ലാത്ത വീട്ടുജോലിചെയ്യുന്നവരാണധികവും. പുറമേയാണെങ്കിലും വേതനം കുറഞ്ഞ ചെറിയ ജോലികളാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ വിദ്യഭ്യാസമാര്‍ജിച്ച് ഉന്നതശമ്പളം ലഭിക്കുന്ന സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരേണ്ടതുണ്ട്. പ്രോപ്പര്‍ട്ടിയുടെ ഒരുശതമാനം മാത്രമാണ് ഇപ്പോഴും സ്ത്രീകളുടെ കൈവശമുള്ളത്. കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ വന്നുചേര്‍ന്നാലേ സാമ്പത്തികസമത്വത്തിലേക്ക് എത്തിച്ചേരുകയുള്ളൂ. കൂടുതല്‍ സാമൂഹിക-രാഷ്ട്രീയ ശാക്തികരണവും ലക്ഷ്യംവയ്‌ക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു; “നിങ്ങൾ ഒരു ജനതയെ ഉദ്ധരിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം അവിടത്തെ സ്ത്രീകളെ ഉദ്ധരിക്കുക. സ്ത്രീ നന്നായാല്‍ കുടുംബം നന്നായി. കുടുംബം നന്നായാല്‍ സമൂഹം നന്നായി, നാട് നന്നായി. രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ഇതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം”. സ്ത്രീ ശാക്തീകരിക്കപ്പെടുമ്പോള്‍ പുരുഷനും കുടുംബവും സമൂഹവും രാജ്യവും ശാക്തീകരിക്കപ്പെടുകയാണ്. ലിംഗസമത്വം വന്നുചേരട്ടെ.

————————————————————————-
Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,
9847034600, 8075789768, E-mail : advcharlypaul@gmail.com

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px