അർത്ഥശൂന്യമായ പ്രതീക്ഷകളുടെ കൊടുമുടിയിൽ പിറവിയെടുത്ത ചില കാത്തിരിപ്പുകളുണ്ട്
അവയെ വായിച്ചെടുക്കാൻ മൗനത്തിനു മാത്രമേ കഴിയൂ
ആകാശം വറ്റിയ പോലെ രണ്ടു മിഴികൾ വിദൂരതയിലേക്ക് കൊളുത്തി വെച്ചിട്ട് കാലങ്ങളായി
നനവാർന്ന ഓർമ്മകൾ വാടാതെ
ചിരി മാഞ്ഞ മുഖവുമായി ഒരു പ്രാർത്ഥന ഉമ്മറത്തുണ്ട്
അവഗണനയുടെ പരിഹാസത്തിന്നമ്പുകൾ തറയ്ക്കുന്നുണ്ടൊരു മാത്ര
അവർക്കു നേരെ
അവർ പോലും അറിയാതെ
ഒരു നാൾ
വസന്തം മുട്ടി വിളിച്ച പ്രഭാതത്തെ സ്വപ്നത്തിൽ നിന്നും പടിയിറക്കിയെങ്കിലും
ഇന്നുമവർ പ്രത്യാശയുടെ വഴിവക്കിലിരിക്കുന്നു
കെടാവിളക്കുമായി
നേർത്ത തേങ്ങലിൻ്റെ നാദം
ചെവിയിൽ മുഴങ്ങുമ്പോഴും
ഓർമ്മകളിൽ വല നെയ്ത് അവർ തനിച്ചിരുന്നു
കാത്തിരിപ്പിനന്ത്യവും കാത്ത്
ഋതുക്കൾ മാറിയതറിയാതെ…











