കീവ്: യുക്രെയ്ൻ സൈനികരുടെ പോരാട്ടവീര്യത്തിനു മുന്നിൽ പകച്ച റഷ്യ യുദ്ധലക്ഷ്യങ്ങൾ പുനർനിർവചിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നതായി സൂചന.
അധിനിവേശത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചുവെന്നും കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയുടെ വിമോചനത്തിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റഷ്യൻ സൈന്യം അറിയിച്ചു. റഷ്യയുടെ യുദ്ധതന്ത്രങ്ങൾ പരാജയപ്പെട്ടതിന്റെ വ്യക്തമായ സൂചനയാണിതെന്ന് പാശ്ചാത്യർ വിലയിരുത്തുന്നു.
കിഴക്കൻ യുക്രെയ്നിൽ റഷ്യൻ അതിർത്തിയോടു ചേർന്ന ഡോണറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് മേഖല 2014 മുതൽ ഭാഗികമായി റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്.
ഡോൺബാസ് മുഴുവനായി പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ യുക്രെയ്നെ മുഴുവനായി വളഞ്ഞുള്ള അധിനിവേശം റഷ്യ നടത്തില്ലായിരുന്നു.
ദിവസങ്ങൾക്കകം തലസ്ഥാനമായ കീവ് കീഴടക്കാമെന്നു കരുതി യുദ്ധത്തിനിറങ്ങിയ റഷ്യക്ക് ഒരു മാസം പിന്നിട്ടിട്ടും യുക്രെയ്നിലെ ഒരു പ്രധാന നഗരംപോലും പിടിക്കാനായിട്ടില്ല. യുക്രെയ്ൻ പട്ടാളക്കാർ പാശ്ചാത്യശക്തികൾ നല്കിയ പരിശീലനവും മുന്തിയതരം ആയുധങ്ങളും ഉപയോഗിച്ചു ചെറുത്തപ്പോൾ റഷ്യക്ക് കനത്ത ആൾനാശവും യുദ്ധസാമഗ്രികളുടെ നഷ്ടവും ആണ് നേരിടേണ്ടിവന്നത്. റഷ്യയുടെ ഒരു ജനറലിനെക്കൂടി വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.
16,000നു മുകളിൽ റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചത്.
റഷ്യ കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകളിൽ മരണം 1,351 മാത്രമാണ്. അതേസമയം, റഷ്യൻ സേന ഉടൻ ആക്രമണം അവസാനിപ്പിക്കുമെന്ന സൂചനയില്ല. ആൾനാശം കുറയ്ക്കാനായി പീരങ്കി, വ്യോമാക്രമണങ്ങൾ വർധിപ്പിച്ചേക്കും.
കീവിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നു പിന്നോട്ടു പോയ റഷ്യൻസേന പുതിയ ആക്രമണങ്ങൾക്കു മുതിരുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യ കീഴടക്കിയ ഖേർസൺ നഗരം യുക്രെയ്ൻ പട്ടാളം തിരിച്ചുപിടിക്കുമെന്ന സൂചനയും യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ നല്കി.
പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി അതിർത്തി രാജ്യമായ പോളണ്ട് അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പോളണ്ടിൽവച്ച് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്ര കുളേബ, പ്രതിരോധമന്ത്രി ഒലക്സി റെസ്നിക്കോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.













