എലിസബത്ത് രാജ്ഞിയുടേതു പോലുള്ള രാജകീയ ജീവിതം സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലുമാവാത്തതാണ്. എന്നാൽ ഇംഗ്ലണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിൽ ജീവിക്കുന്ന മൂന്നുവയസ്സുകാരി പൂച്ചയുടെ കാര്യം അങ്ങനെയല്ല. ബക്കിങ്ഹാം കൊട്ടാരത്തെക്കാൾ വലുപ്പമുള്ള പഞ്ചനക്ഷത്രഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയാണ് സൈബീരിയൻ ഇനത്തിൽപെട്ട ഈ പൂച്ച.
എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ പേരായ ലിലിബെറ്റ് എന്നാണ് രാജകീയ സൗകര്യങ്ങളിൽ ജീവിക്കുന്ന പൂച്ചയുടെയും പേര്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബര സൗകര്യത്തിൽ ജീവിക്കുന്ന പൂച്ചയും ലിലിബെറ്റാണ്. ലെയിൻസ്ബറോ ഹോട്ടലിൽ ഒരു രാത്രി തങ്ങുന്നതിന് 27 ലക്ഷം രൂപവരെ മുടക്കേണ്ടി വരുന്ന സ്യൂട്ട് മുറികളുണ്ട്. അവിടെയാണ് ഒരു രാജകുമാരിയെപ്പോലെയാണ് ലിലിബെറ്റിന്റെ സൗജന്യ താമസം.
ഇംഗ്ലണ്ടിലെ ഒരു ബ്രീഡറിൽ നിന്നും കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകൾ ലിലിബെറ്റിനെ വാങ്ങിയത്. ബക്കിങ്ഹാം കൊട്ടാരത്തിന് അടുത്തായതിനാൽ ഹോട്ടലിലെ ഉദ്യോഗസ്ഥർ എല്ലാം ചേർന്ന് ലിലിബെറ്റ് എന്ന പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു. ലെയിൻസ്ബറോയിൽ താമസിക്കാനെത്തുന്നവർക്കൊപ്പം വളർത്തുമൃഗങ്ങളെയും കൊണ്ടുവരാൻ അനുവാദമുണ്ട്. ഇത്തരത്തിൽ കൊണ്ടുവരുന്ന എല്ലാ മൃഗങ്ങളോടും വളരെ അടുപ്പത്തോടെയാണ് ലിലിബെറ്റ് പെരുമാറുന്നതെന്ന് ജോലിക്കാർ പറയുന്നു. എന്നാൽ ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായകളെ മാത്രം അത്ര ഇഷ്ടമല്ല. അവയെ കണ്ടാൽ അവൾ പെട്ടെന്ന് അക്രമാസക്തയാവാറുണ്ട്.
ഹോട്ടലിലെ തുറസ്സായ സ്ഥലങ്ങളിലെല്ലാം എപ്പോഴും ലിലിബെറ്റിന്റെ സാന്നിധ്യമുണ്ടാവും. പൂച്ചയോട് ഏറെ സ്നേഹത്തോടെയാണ് ഇവിടെയെത്തുന്നവരും പെരുമാറുന്നത്. ഹോട്ടലിന്റെ പേരിനൊപ്പം തന്നെ പൂച്ചയും പ്രശസ്തി നേടിക്കഴിഞ്ഞു. ഇപ്പോൾ ലിലിബെറ്റിനെ കാണാൻ മാത്രമായി ഇവിടേക്ക് ആളുകളെത്തുന്നുണ്ട്.














പൂച്ച ആയിട്ട് ജനിച്ചാൽ മതി ആയിരുന്നു