കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേയ്ക്ക് യാത്ര പോകാൻ ആഡംബര യാത്രാ ബോട്ട് സർവീസ് തുടങ്ങി. രണ്ടു മണിക്കൂർ നീളുന്ന യാത്രയ്ക്കു നാനൂറു രൂപയാണ് ആളൊന്നിന് നിരക്ക്.
ഇതാണ് ക്ലിയോപാട്ര. ആഡംബര യാത്രാ ബോട്ട്. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് സർവീസ് തുടങ്ങി. കടിലിലേക്ക് രണ്ട് മണിക്കൂർ യാത്ര. മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ്. ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെയാണ് സർവീസ്. കടൽയാത്രാ പദ്ധതി വിനോദസഞ്ചാരികളുടെ മനംകവരും. സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തും. എ സി, നോൺ എ സി ഇരിപ്പിട സംവിധാനമുണ്ട്. ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവയുമുണ്ട്. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും യാനത്തിലുണ്ടാകും. നൂറ് പേർക്ക് യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് വ്യക്തി ഒന്നിന് 400 രൂപയാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് സമയം. പദ്ധതിയുടെ ഉദ്ഘാടനം വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു













