ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്‌ഹായ്‌യിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതായി റിപ്പോർട്ട്. ആളുകളെ വീടിനു പുറത്തിറങ്ങുന്നതിൽനിന്നു പൂർണമായും ഭരണകൂടം വിലക്കി. സമീപകാലത്തു നടത്തിയ പരിശോധനകളിൽ നഗരത്തിൽ വൻതോതിൽ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്തെ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. ലോക്ഡൗണിലൂടെ കടന്നു പോകുന്ന നഗരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതർ ഉപയോഗിക്കുന്നത്. തങ്ങളുടെ ബാൽക്കണിയിൽ സാധനങ്ങൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന താമസക്കാരെ കണ്ടെത്തിയതിനെ തുടർന്ന് ഡ്രോണിലൂടെ അധികൃതർ നിർദേശം നൽകുന്നതും വിഡിയോയിൽ വ്യക്തമാണ്. വീടുകളിൽ തന്നെ തുടരണമെന്നും ജനൽ തുറക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും അധികൃതർ ഇവർക്കു ഡ്രോൺ മുഖാന്തരം നിർദേശം നൽകുന്നു.
ഷാങ്ഹായിലെ തെരുവുകളിൽ മെഗാഫോൺ ഉപയോഗിച്ചും അധികൃതർ നിർദേശങ്ങൾ നൽകുന്നുണ്ട് . ‘ഇന്ന് രാത്രി മുതൽ, ദമ്പതികൾ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം’ തുടങ്ങിയ നിർദേശങ്ങൾ നൽകുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്.
റോബോട്ടുകളെ ഉപയോഗിച്ച് നീരീക്ഷണവും ആരോഗ്യ അറിയിപ്പുകളും നടത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും വിതരണത്തിലുള്ള സമയതാമസം നഗരനിവാസികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അരിയും മാംസവും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെങ്കിലും പകർച്ചവ്യാധി നിയന്ത്രണ നടപടികൾ കാരണം വിതരണം വൈകുന്നതാണ് അതൃപ്തിക്കു കാരണമാകുന്നത്.













