LIMA WORLD LIBRARY

സൂര്യായനം – രമ പിഷാരോടി

കണിയായ് വയ്ക്കാൻ
കൈയിലെടുത്ത കാലത്തിൻ്റെ
കടുത്ത സൂര്യൻ കത്തി
പ്പടരും പ്രഭാതത്തിൽ
കായലിന്നരികിലെ
കരിഞ്ഞ കടമ്പിന്മേൽ
ലോകസ്പന്ദനം തേടും
അമൃതിൻ ജലാർദ്രത
ഭൂമിതൻ മൺഗന്ധത്തെ
മൂടിയ കൽപ്പാളിയിൽ
വേനലിൻ കയ്യൊപ്പുകൾ
വേരോടിപ്പടരവെ
അപരാഹ്നങ്ങൾ ലോഹ-
ശിലയായ് കത്തീടുന്നു
കനലിൻ കൈയാമങ്ങൾ
ഭൂമിയെ ചുറ്റീടുന്നു
ഇലകൾ കൊഴിയുന്നു.
തെളിനീരൊഴുക്കിൻ്റെ
പരിലാളനം തേടി
പഥികർ നീങ്ങീടുന്നു
സ്നേഹദീപുകൾ ജല-
തരംഗശ്രുതി തേടി,
നീരദങ്ങളെ തേടി
തപസ്സിലായീടുന്നു
കണിവെള്ളരിക്കുള്ളിൽ
കുളിരും സ്മൃതിയുടെ
നിറഞ്ഞ വെൺചിറ്റുകൾ
ചൈത്രവും, വസന്തവും
ഇരുണ്ട മേഘത്തുമ്പിൽ
ജലവിസ്മയത്തിൻ്റെ
ഖനികൾ സൂക്ഷിക്കുന്ന
അനന്തമൊരാകാശം
മുളം കാടുകൾ ശൂന്യ-
മൗനത്തെയൊരു നാദ-
പ്രപഞ്ചമതിന്നോട-
ക്കുഴലിൽ ലയിപ്പിക്കെ!
കാണായ ദിക്കിൽ
രക്തചന്ദനം പൂശി-
പുലർ സൂര്യഗോളത്തെ
കണി ഭൂമി കണ്ടുണരവെ!
മഴയെ പ്രണയിച്ച
വേഴാമ്പൽപ്പക്ഷി,
നീയും പതിയെ പാടൂ
മധുവന്തിക,ളത് കേട്ട്
തിരികെയേകീടട്ടെ
മേഘമൽഹാറിൻ സ്വരം
ഒരുക്കാമൊരു കണി!
അയനാന്ത്യങ്ങൾ
ഇടയ്ക്കിടയ്ക്ക് വരും
സമാസമത്തിനാവേഗങ്ങൾ
കാലത്തിനുരുളിയിൽ
കതിർനെൽ കൊയ്യും വിഷു
ദൂരത്തിലൊരു പാട്ടു
പാടുന്നു വിഷുപ്പക്ഷി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px