മേഘത്തുണ്ടുകളുടെ
കൈപ്പിടിച്ച് നടക്കാം.
ആകാശക്കാഴ്ചകളിൽ
മഴവില്ലിനൊപ്പം കളിക്കാം.
പകലോന്റെ ക്രൗര്യത്തിൽ
കുസൃതി കാണിക്കാം
നിശയിൽ പുഴയോരത്ത്
നിലാവിന് കൂട്ടിരിക്കാം.
മതിയാവോളം ആസ്വദിച്ചതുശേഷം
മഴയോടെപ്പം ഊർന്ന്
അരുവിലേയ്ക്കു പതിക്കാം.
നേർത്ത കൈവഴികളിലൂടെ
പതഞ്ഞൊഴുകി
അരികിലെ പച്ചപ്പുകളെ ചുംബിച്ച്
പുഴയിലേയ്ക്കൊഴുകാം.
കടുത്ത വെയിലിൽ നേർത്ത്,
തകർത്തുപെയ്ത മഴയിൽ നിറഞ്ഞ്,
ഊഷരതയെ ഊർവ്വരമാക്കി
വീണ്ടുമൊഴുകാം.
മുഖകറുപ്പിലെ നേരക്ഷരങ്ങളിൽ
വടുക്കൾ വീഴുന്നതിനു മുൻപ്
പ്രളയത്തിന്റെ പാടുകളിൽ
പതുക്കെപ്പതുക്കെ ചുംബിക്കാം.
ഉള്ളറകളിൽ ഉപ്പുപരലുകൾ
വീഴുന്നതിനുമുൻപ്
നോവുകളെ നീറ്റിനീറ്റി
ആകാശത്തേയ്ക്കു നോക്കി
നെടുവീർപ്പിടാം.