വിളക്കിന്റെ പൊൻ വെളിച്ചത്തിലെത്തും
വിടരുന്ന ചിറകുള്ള ചിത്രശലഭം,
വിലയുള്ള ജീവിതം നൈമിഷികമതു
വിടരാതെ കൊഴിഞ്ഞുപോമറിയില്ല നാം.
വിനയെന്തെന്നറിഞ്ഞിടാതെത്തുന്നു കൂട്ടമാ-
യീയാംപാറ്റകൾ വിളക്കരികിൽ.
വിദൂരമായൊരു തിരിനാളമവയെന്നു –
മുന്മാദമോടെയെത്തുന്നു കൂട്ടമായ്.
വിലപിക്കുവാൻ പോലുമാവാതെയെന്നുമാ –
വിപത്തിൻ ദുരിതത്തിലാഴുന്നതായിരം!
വിടപറയാൻ നേരമാകുമ്പോഴൊരോ –
കാരണം സംജാതമാകുന്നു ഭൂവിൽ
വിധി നൽകും ദാനങ്ങളെല്ലാം
വിലയുള്ള സമ്പത്തതല്ലോ?
സഫലീകൃതമാക്കാനൊ ക്കുമോ –
മർത്ത്യനു തന്റെയീ ജീവിത യാത്രയിൽ?
വിധിയെപ്പഴിക്കേണ്ടതില്ല നാം
നിത്യവും വിധി നൽകിടുന്നു പ്രഭയാർന്ന –
നന്മകൾ തന്നുടെ പൂന്തോപ്പുകൾ.
മനുജനാപ്പൂക്കളെ വീഴ്ത്തുന്നു
ഭൂമിയോ? നഷ്ട സൗഭാഗ്യക്കൂമ്പാരമാകുന്നു!











