LIMA WORLD LIBRARY

അമൃതം ഗമയ – ജയന്‍ വര്‍ഗീസ്

കാല്‍വരിയിലെ കല്‍ക്കൂമ്പരങ്ങളില്‍

കരച്ചിലിന്റെയും പല്ലുകടിയുടെയും ദീനാരവങ്ങള്‍ !

മരണ വേദനയുടെ മയക്കങ്ങളില്‍

മനുഷ്യാവസ്ഥയുടെ വിലാപങ്ങള്‍ !

 

അപരനെ ആക്രമിച്ചു കൊല്ലുന്നതില്‍ ആനന്ദം

കണ്ടെത്തുന്ന വ്യവസ്ഥിതിയുടെ പടയാളികള്‍

അധികാര രാഷ്ട്രീയത്തിന്റെ ആലയാണികള്‍

പിടയ്ക്കുന്ന പച്ച മാംസത്തില്‍

അടിച്ചു കയറ്റി ആനന്ദിക്കുന്നു.

അവരുടെ ആരവങ്ങളില്‍ ചോരയും കണ്ണീരും ചാലിച്ച്

കവിതയെഴുതി കാലം ചോദിക്കുന്നു:

 

ദാനമായി ജീവന്‍ പേറുന്ന ഭൂമിയുടെ തിരിവെട്ടമേ,

നിനക്ക് കൊളുത്താന്‍ കഴിയാത്ത

വിളക്കണയ്ക്കുവാന്‍ നീയാര്?

ആര് നിനക്ക് അവകാശം തന്നു ?

 

കുറുനരികള്‍ ഉപേക്ഷിച്ചു പോയ

അസ്ഥികളും തലയോടുകളും

അഭിശപ്ത ദുരന്തത്തിന്റെ

ആവലാതികളില്‍ അലറി വിളിക്കുമ്പോള്‍

താഴ്വാരങ്ങളിലെ ഓടത്തിലകളില്‍

ശാന്തതയുടെ കാറ്റിരമ്പുന്നു :

” ഇവരോട് ക്ഷമിക്കെണമേ ‘

 

അത് അവനായിരുന്നു !

അധ്വാനിക്കുന്നവരെയും

ഭാരം ചുമക്കുന്നവരേയും

അന്വേഷിച്ചു നടന്നവന്‍ !

ചുങ്കം പിരിക്കുന്നവരെയും

ശരീരം വില്‍ക്കുന്നവരെയും

കുറവുകളില്ലാതെ ചേര്‍ത്തു പിടിച്ചവന്‍ !

 

കാലത്തിന്റെ കാല്‍വരികളില്‍

കരുണയുടെ കാറ്റിരമ്പുമ്പോള്‍.

അതുവരെ ആരും കേള്‍ക്കാത്ത

അലിവിന്റെ വിപ്ലവ ഗാനം :

” ഇവരോട് പൊറുക്കേണമേ ‘

 

അത് പാറകളെ പിളര്‍ക്കുന്നു, ഭൂമിയെ കുലുക്കുന്നു !

മാനവ ചരിത്രം രണ്ടായി വേര്‍പിരിയുന്നു !

പല്ലിനു പല്ലെന്ന യുദ്ധത്തില്‍ നിന്ന്

പാപമില്ലാത്തവന്‍ കല്ലെറിയട്ടെ

എന്ന സമാധാനത്തിലേക്ക് !

 

പുതിയ യുഗത്തിന്റെ ഉദയോത്സവത്തില്‍

കരുതലിന്റെ പ്രഭാതങ്ങള്‍ വിരിഞ്ഞിറങ്ങുന്നു !

അത് വെളിച്ചമാണ് :

‘ തമസോമാ ജ്യോതിര്‍ഗമയ: ‘

തിന്മയെ ചങ്ങലക്കിടുന്നു !

‘ അസതോമ സദ്ഗമയ ‘

ഇവിടെ ജീവിതവും മരണവും

ഒരുപോലെ ആനന്ദ ദായകമാവുന്നു !

‘ മൃത്യോമാ അമൃതം ഗമയ : ‘

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px