മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തൽ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. മനോജ് മണിയുടേതാണ് ഈ നിരീക്ഷണം.
പല കുടുംബങ്ങളിലെയും വർത്തമാനകാലചിത്രം കുഞ്ഞുങ്ങളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വ്യക്തമാക്കുന്നു.
വിക്ടോറിയ ആശുപത്രിയിൽ ‘ സ്വപ്നച്ചിറക്’ പദ്ധതിപ്രകാരം നവജാതശിശുക്കളെ കൃത്യമായി നിരീക്ഷിച്ച അനുഭവത്തിന്റെയും ശേഖരിച്ച വിവരത്തിന്റെയും വെളിച്ചത്തിലാണ് ഡോക്ടറുടെ വിലയിരുത്തൽ.
പലപ്പോഴും കുഞ്ഞുങ്ങളുടെ കരച്ചിൽ ഒഴിവാക്കാനും അവരെ പിടിച്ചിരുത്താനുമായി മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
വിക്ടോറിയ ആശുപത്രിയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും തുടർപരിചരണം ലക്ഷ്യമിട്ട പദ്ധതിയിൽ 2022 ഫെബ്രുവരിവരെ 31,690 കുട്ടികളെയാണ് നിരീക്ഷിച്ചത്. അതിൽ 1,111 കുട്ടികൾക്ക് പ്രത്യേക തുടർപരിചരണം നിർദേശിച്ചു.
കുട്ടികളോടു സംസാരിക്കുകയോ വേണ്ടരീതിയിൽ ഇടപഴകുകയോ ചെയ്യാത്തതിനാൽ അവർ നടക്കാൻ വൈകുന്നു. ഭാഷ സ്വായത്തമാക്കാൻ സമയമെടുക്കുന്നു.നഴ്സറികളിലെത്തിയാൽപ്പോലും സംസാരിക്കാത്തവരുടെ എണ്ണം കൂടുകയാണ്. മിക്ക കേസുകളിലും മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ് വില്ലൻ. 20 ശതമാനത്തിനും അതാണ് പ്രശ്നമെന്ന് പദ്ധതി വിഭാവനംചെയ്ത ഡോ. മനോജ് മണി പറഞ്ഞു.













