ഗുവാഹത്തി: 60 വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയിൽ അസമിലും മേഘാലയയിലുമായി 31 മരണം. ഒരു ലക്ഷത്തോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. 19 ലക്ഷം ആളുകളാണ് ദുരന്തബാധിതർ. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സങ്കമ അറിയിച്ചു.
അസമിൽ കനത്ത മഴയിൽ 3000ത്തോളം ഗ്രാമങ്ങളും 43, 000 ഹെക്ടർ കൃഷിനിലങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ 12ഉം മേഘാലയയിൽ 19ഉം പേരാണ് ആകെ മരിച്ചത്. ഗുവഹത്തിയിലും സിൽചറിലും പെട്ടുപോയവരെ രക്ഷപെടുത്താൻ സർക്കാർ പ്രത്യേക വിമാന സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയ പാതകളിൽ പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടു. അസമിൽ എൻ.എച്ച് 6ലെ ഗർത്തത്തിൽ വ്യാഴാഴ്ച ട്രക്ക് മറിഞ്ഞുവീണതോടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.