ലണ്ടൻ ∙ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. രണ്ടാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 14 വോട്ട് കൂടുതൽ നേടി 115 വോട്ടുകളുമായാണു ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ റൗണ്ടിലെക്കാൾ ഒരു വോട്ടു കുറഞ്ഞെങ്കിലും വാണിജ്യ സഹമന്ത്രി പെനി മോർഡന്റ് 82 വോട്ടുകളോടെ രണ്ടാം സ്ഥാനം നിലനിർത്തി. 71 വോട്ടുമായി വിദേശകാര്യമന്ത്രി ലിസ് ട്രസ് മൂന്നാമതെത്തി. 58 വോട്ടു നേടിയ മുൻ മന്ത്രി കെമി ബാഡെനോക് ആണ് നാലാം സ്ഥാനത്ത്.
5 സ്ഥാനാർഥികളിൽ ഏറ്റവും കുറവ് വോട്ട് (31) നേടിയ ടോം ടുഗൻഡാറ്റ് മത്സരരംഗത്തുനിന്നു പുറത്തായി. തുടർ വോട്ടെടുപ്പുകളിലൂടെ വ്യാഴാഴ്ചയ്ക്കകം മത്സരം 2 സ്ഥാനാർഥികൾ തമ്മിലായി ചുരുക്കും. തുടർന്നു പാർട്ടിക്കുള്ളിൽ പോസ്റ്റൽ വോട്ടിലൂടെ അന്തിമവിജയിയെ കണ്ടെത്തും.
English Summary: Rishi Sunak tops new U.K. Prime Minister vote













