ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലായതോടെ ഏഷ്യയിലെ ഏറ്റവും ധനികയായ യൂങ് ഹുയാന് പകുതി സമ്പാദ്യം നഷ്ടമായതായി ബ്ലൂംബർഗിന്റെ റിപ്പോർട്ട്. 24 ബില്യൻ യുഎസ് ഡോളറിൽ നിന്ന് 11 ബില്യൻ യുഎസ് ഡോളറായാണ് ഹുയാന്റെ സമ്പാദ്യം ഇടിഞ്ഞത്.
ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡവലപറായ കൺട്രി ഗാർഡൻ ഹോൾഡിങ്സിനെ നിയന്ത്രിക്കുന്നത് 41 കാരിയായ ഹുയാനാണ്. വീടുകളുടെ വിലയിടിയുന്നതും വാങ്ങാൻ ആളില്ലാത്തതും കടബാധ്യതയുമാണ് കൺട്രി ഗാർഡന്റെ ഓഹരിയിടിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വരുമാനം പകുതിയോളം ഇടിഞ്ഞുവെങ്കിലും ഹുയാൻ തന്നെയാണ് ഇപ്പോഴും ഏഷ്യയിലെ ധനികയായ വനിതയെന്ന് ബ്ലൂബർഗിന്റെ കോടീശ്വര പട്ടിക പറയുന്നു.
അച്ഛൻ യാങ് ഗാവ്ഖ്വിയാങിൽ നിന്നാണ് ഹുയാന് ഓഹരികളധികവും ലഭിച്ചത്. 1992 ൽ ഗുവാങ്ഡോങിൽ യാങ് സ്ഥാപിച്ച ഫോഷൻ എന്ന കമ്പനിയാണ് മൂലധനത്തിന് അടിത്തറയായത്.













