ദുബായ്∙ യുഎഇയിൽ ഇടതടവില്ലാതെ പെയ്ത പെരുമഴയിൽ മുങ്ങിയ മേഖലകളിൽ രാത്രിയും പകലും രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളം കയറി ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ താമസക്കാരെ സൈന്യത്തിന്റെയും ദ്രുതകർമവിഭാഗത്തിന്റെയും നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
താമസകേന്ദ്രങ്ങളിൽ ട്രക്കുകളിലും ബോട്ടുകളിലുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി. പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ട്. 27 വർഷത്തിനിടെ യുഎഇയിൽ ലഭിച്ച റെക്കോർഡ് മഴയാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റും മഴയും ബുധനാഴ്ച രാത്രിയും തുടർന്നതോടെ തടയണകൾ നിറയുകയും മലനിരകളിൽ നിന്നൊഴുകിയെത്തുന്ന വലിയ തോടുകൾ (വാദി) കരകവിയുകയും ചെയ്തു. 55 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. വെള്ളക്കെട്ടുകളിൽ വലിയ വാഹനങ്ങളടക്കം കുടുങ്ങി. പാർക്കിങ് മേഖലകളിൽ ചെറുവാഹനങ്ങൾ ഒഴുകിനടന്നു.
വഴിയിൽ കുടുങ്ങിയവർ കെട്ടിടങ്ങളുടെ വരാന്തകളിലും മറ്റും അഭയം തേടി. മണ്ണും പാറക്കഷണങ്ങളും റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. പാർക്കിങ് ഗ്രൗണ്ടുകളിൽ കെട്ടിക്കിടക്കുന്ന ചെളിയും വെള്ളവും ടാങ്കറുകളിൽ പമ്പ് ചെയ്തു നീക്കുന്നുണ്ടെങ്കിലും മഴ തുടരുന്നിനാൽ ശുചീകരണ ജോലികൾ തടസ്സപ്പെടുന്നു. ഒമാനിലും ഖത്തറിലും കനത്തമഴ തുടരുകയാണ്. ഒമാനിലെ തോടുകൾ കവിഞ്ഞൊഴുകുന്നു. ഖത്തറിൽ പല റോഡുകളും വെള്ളക്കെട്ടായി.
English Summary: Heavy rains in UAE













