പാടിപ്പതിഞ്ഞ പാട്ടുകൾ പാടി ഞാൻ
പാതവക്കത്തൊതുങ്ങി നിന്നു,
പൊട്ടിയ തംബുരുവിൻ തന്ത്രികൾ കെട്ടി –
പുതിയ രാഗങ്ങളെ മീട്ടി നിന്നു.
പാഴ് ശ്രുതിയെങ്കിലും തംബുരുവിൻ
നാദമെൻ ജീവനാദ മായ്ത്തീർന്നുവല്ലോ?
പാടാനിനിയും പാട്ടുകളില്ലെങ്കിലും
പാടിയ പാട്ടുകൾ മധുരതരമല്ലോ!
പാഴ്ക്കിനാ വെന്നറിയുമെങ്കിലും ഞാൻ
പുതുപാട്ടുകൾക്കായ്സ്വപ്നം കണ്ടിരിപ്പൂ!
പാടിത്തുടങ്ങും പുതു തലമുറയ്ക്കെന്നും
പാരിന്നനുഗ്രഹം കിട്ടുവാൻ പ്രാർത്ഥിപ്പൂ!
പാതവക്കത്തു വിരിച്ച കീറത്തുണിയിൽ –
പഥികർതൻ ദാനമാം ചില്ലറത്തുട്ടുകൾ
വാരിപ്പെറുക്കിഞാൻ നിർന്നിമേഷനായ്
വാടിയ കുസു മത്തിനെന്തുണർവ്വുണ്ടാകാൻ?
രാക്കുയിൽ ചേക്കേറും ചില്ലകളിൽ നിന്നു
രാഗവിസ്താരങ്ങൾ കേട്ടു തുടങ്ങുന്നു
കുയിലിന്റെ പാട്ടിനു മറുപാട്ടു പാടുവാൻ
കഴിയുകില്ലീയെനിക്കിന്നു ഞാനശക്തൻ.
പാടാത്ത പാട്ടിനേക്കാളേറെ ഞാനിപ്പോൾ
പാടിയ പാട്ടിനെയിഷ്ടപ്പെടുന്നു.
കേൾക്കുമോ മത് സഖീ, യെന്റെ ശ്രുതിലയം?
പാടുമോ ഞാനൊത്തു യുഗ്മഗാനങ്ങൾ നീ?











