മായിക വാനങ്ങൾക്കപ്പുറം നിന്നൊരു
കതിരുകാണാക്കിളി പറന്നു വന്നു.
ഹൃദയത്തിൻ താഴ് വരകൾ പൂത്തുലഞ്ഞീടുമ്പോൾ
പ്രണയത്തിൻ കതിർതേടിപ്പറന്നുനമ്മൾ.
കരകാണാക്കടലിന്റെ ആഴത്തിൽപ്പോയ് നാം
പവിഴത്തിൻ മുത്തുകൾ തേടിയില്ലേ
പുഴയൊഴുകുന്നൊരു പാട്ടിന്റ യീണത്തിൽ
പഴയൊരു ശീലുകൾ ചേർന്നു പാടി.
മരതകക്കാട്ടിലെ മഞ്ഞണി പൊയ്കയിൽ
മുങ്ങിനീരാടി നീ നിന്നനേരം
ദേവാംഗന തോൽക്കുമീ മേനിയിൽക്കണ്ടു ഞാൻ
വെണ്ണക്കൽ ശില്പത്തിൻ രതിഭാവവും.
പ്രമദവനത്തിലെ ചാരുലതാംഗനകൾ
പ്രണയത്തിൻ വിരഹങ്ങളെഴുതിവെച്ചു
പുതുമഴയാർന്നൊരു പുളകിത നിമിഷത്തിൽ
പ്രണയിനി നമ്മളൊന്നായലിഞ്ഞു.
പുലർകാലവേളകൾ പൂവിട്ടു നിൽക്കുന്ന
പ്രണയത്തിൻ മൂർദ്ധന്യഭാവങ്ങളോ
മായാപ്രവഞ്ചത്തിൻ മദഭര രാഗങ്ങൾ
ഉഷപൂജ ചൊല്ലുന്നൊരുണർത്തു പാട്ടൊ…











