സ്വാതന്ത്ര്യതത്വത്തിൻ
മാധുര്യമോർമയിൽ
പണ്ടെന്നോ,രിലക്കീറിൽ
വിദ്യാലയമുറ്റത്തെൻ
ചങ്ങാതിമാർക്കൊപ്പം
നുണഞ്ഞിറക്കിയാ-
പ്പായസരുചിക്കൂട്ടി –
ലെന്താകാം വിശിഷ്യാ –
ലെങ്ങൾതന്നധ്യാപകർ
വിളമ്പിയൂട്ടിയ നറുരസം !
ഇന്നെങ്ങു വന്നുനിൽപ്പു
ഇക്കറുങ്കാലത്തുറുങ്കിലെ –
യടിമത്തപ്പിടച്ചിലിൽ മറു
ചിന്ത, വേറിട്ടു പിന്നുന്ന
സ്നേഹസാന്ത്വനസ്വരങ്ങൾ
സാഹോദര്യമന്യം നിന്നു
തോൽക്കും സൗഹാർദ്ദങ്ങൾ!
‘പേടി’കളെ പേടിപ്പിച്ചോടിച്ച
ബന്ധനക്കരുത്തുകളെങ്ങോ!
വിലക്കുകൾ വിലങ്ങുകൾ
വിറച്ചുനിൽക്കാതിരുന്നന്ന്
സുസ്മേരം സ്മൃതികാലം!
ഭീമനൊരു സ്വാതന്ത്ര്യത്തിൻ
വൻമതിൽക്കകം ദേശം
നമ്മളതിന്നതിർത്തിക്കുള്ളിൽ
സ്വതന്ത്രചിന്തകൾ തളച്ചുള്ള
ചങ്ങലക്കിലുക്കവും ഭാരവും
ചലിക്കാതെ നമ്മൾ തൻ
ആത്മഹർഷവും സ്വത്വവും
സ്വാതന്ത്ര്യമെങ്ങു പോയ്, നാം
പൊയ് വാനിൽ പറക്കുന്നോ?











