യുക്രെയ്നിന് 298 കോടി ഡോളറിന്റെ സൈനിക സഹായവുമായി യുഎസ്

Facebook
Twitter
WhatsApp
Email

കീവ് ∙ യുക്രെയ്നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 298 കോടി യുഎസ് ‍ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിനിടയിലും ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച യുക്രെയ്നിന് യുഎസിന്റെ പ്രഖ്യാപനം ആശ്വാസമായി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പീരങ്കി, ഡ്രോൺ, മറ്റു യുദ്ധോപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ഈ പണം സഹായകമാകുമെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുക്രെയ്നിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുക്രെയ്ന് 5.4 ലക്ഷം പൗണ്ട് സഹായം പ്രഖ്യാപിച്ചു. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്തിയ അദ്ദേഹം, യുദ്ധത്തിൽ അന്തിമവിജയം യുക്രെയ്നായിരിക്കുമെന്ന് ഉറപ്പുനൽകുകയും സൈനിക, സാമ്പത്തിക, നയതന്ത്ര പിന്തുണ തുടർന്നും നൽകണമെന്ന് സഖ്യകക്ഷികളോട് അഭ്യർഥിക്കുകയും ചെയ്തു. ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങളിലെ നേതാക്കളും സ്വാതന്ത്ര്യദിനത്തിൽ യുക്രെയ്നിനു പിന്തുണ ആവർത്തിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റഷ്യ സൈനിക നടപടി കടുപ്പിക്കുമെന്ന് അഭ്യൂഹമുള്ളതിനാൽ രാജ്യമെങ്ങും ഇന്നലെ കനത്ത ജാഗ്രത പുലർത്തി. പുലർച്ചെ തന്നെ തലസ്ഥാനനഗരമായ കീവിൽ വ്യോമാക്രമണ മുന്നറിയിപ്പു സൈറൻ മുഴങ്ങിയത് ഭീതി പരത്തി. തെരുവിൽ ആളുകൾ കൂടുന്നത് നിരോധിച്ചിരുന്നു. യുക്രെയ്ൻ പിടികൂടി നശിപ്പിച്ച റഷ്യൻ ടാങ്കുകളുടെയ‌ും ആയുധങ്ങളുടെയും പ്രദർശനം നടക്കുന്ന കീവിലെ സെൻട്രൽ സ്ക്വയറിൽ ഏതാനും പേർ ഒത്തുകൂടി ദേശീയഗാനം ആലപിച്ചു. 1991 ൽ ആണ് സോവിയറ്റ് യൂണിയനിൽ നിന്നു യുക്രെയ്ൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

6 മാസം മുൻപ് ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. യുക്രെയ്നിന്റെ പല പ്രദേശങ്ങളിലും റഷ്യൻ സേന പോരാട്ടം കടുപ്പിച്ചിരിക്കയാണ്. ഇതിനിടെ, അമേരിക്കക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് യുക്രെയ്നിലെ യുഎസ് എംബസി ഒരിക്കൽകൂടി മുന്നറിയിപ്പു നൽകി.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

About The Author

Leave a Reply

Your email address will not be published. Required fields are marked *