LIMA WORLD LIBRARY

അഴിമതിക്കേസിൽ അപ്പീൽ തള്ളി; മലേഷ്യ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ജയിലിൽ

ക്വാലലംപുർ ∙ അഴിമതിക്കേസിൽ 12 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മലേഷ്യ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ (69) അപ്പീൽ ഫെഡറൽ കോടതി തള്ളി. പൊതുമുതൽ കൊള്ളയടിച്ചെന്ന കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ നജീബ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഫെഡറൽ കോടതിയുടെ 5 അംഗ ബെഞ്ച്, ഹൈക്കോടതി വിധി ശരിവച്ചതോടെ നജീബിന് ഇനി ജയിൽവാസം. പുനർവിചാരണ ആവശ്യപ്പെട്ടു നൽകിയ ഹർജിയും പരമോന്നത കോടതി തള്ളിയിരുന്നു. നജീബിനെ കജാങ് ജയിലിലേക്കാണ് അയച്ചത്.

2009ൽ നജീബ് അധികാരമേറ്റതിനു പിന്നാലെയാണു വികസനത്തിനായി ധനസമാഹരണമെന്ന പേരിൽ 1 മലേഷ്യ ഡവലപ്മെന്റ് ബെർഹഡ് (1എംഡിബി) ആരംഭിച്ചത്. ഈ ഫണ്ടിൽനിന്ന് 450 കോടി ഡോളർ നജീബും കൂട്ടാളികളും കൊള്ളയടിച്ചുവെന്നാണു കണ്ടെത്തിയത്. 5 കേസുകളിലായി 42 കുറ്റങ്ങളാണു ചുമത്തിയത്. 2020 ജൂലൈയിലാണു 12 വർഷം തടവുശിക്ഷ  വിധിച്ചത്. നജീബിന്റെ ഭാര്യയ്ക്കെതിരായ കേസുകളിൽ വിചാരണ തുടരുകയാണ്.

അഴിമതിക്കു ശിക്ഷിക്കപ്പെട്ടെങ്കിലും നജീബിന് വൻജനപിന്തുണയുണ്ട്. അദ്ദേഹത്തിന്റെ കക്ഷിയായ യുണൈറ്റഡ് മലായ് നാഷനൽ ഓർഗനൈസേഷനാണു രാജ്യം ഭരിക്കുന്നത്. ഫെഡറൽ കോടതിയിലെ വാദത്തിനിടെ, ചീഫ് ജസ്റ്റിസ് മൈമൂൻ തുവാൻ മാത്തിനെ ബെഞ്ചിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും നജീബ് ഉന്നയിച്ചിരുന്നു.

English Summary: Malaysia’s former prime minister Najib Razak’s jail term in corruption case upheld by top court

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px