ഓണമായിരുന്നെന്നോ..?,ഓർത്തില്ല,തുമ്പപ്പൂവും
തെച്ചിയും മുക്കുറ്റിയും കൂടയിൽ നിറഞ്ഞീല..
ഓണമായിരുന്നെന്നോ, പാതിരാ കഴിഞ്ഞിട്ടും
പാണനാരണഞ്ഞീല, വില്ലൊളിയുയർന്നീല…
വെയിലേറ്റിരിപ്പില്ല, മാതേവർ; പൂവെച്ചില്ല..
കുട ചൂടുവാൻ പാട്ടിപ്പെണ്ണിന്നു വരില്ലെന്നോ..?
മുറ്റമിന്നടിച്ചീല, ചാണകം മെഴുകീല, ‘അണിഞ്ഞീ’ലച്ഛൻ, ഓണത്തപ്പനെ വരുത്തീല..
പലകയിട്ടില്ല,നാക്കിലയും വിരിച്ചില്ല,
അടയുമപ്പവും പഴം നുറുക്കും നേദിച്ചീല..
കുളിച്ചു വന്നാൽ.പുത്തനടുപ്പിൻ സുഗന്ധത്തിൽ
പൊതിഞ്ഞ വാത്സല്യം ഓണപ്പുടയായെത്തില്ലെന്നോ..?
…
ഞെരങ്ങിത്തുറക്കുന്നൂ വാതിൽപ്പാളികൾ, ഉള്ളിൽ
കരഞ്ഞുതീർക്കുന്നൂ നരച്ചീറുകൾ ഗൃഹവ്യഥ..
ഇടിഞ്ഞു വീഴും തുളസിത്തറയിൽ മഴക്കണ്ണീർ
തുളുമ്പും കണ്ണാലൊരു മുക്കുറ്റി ചിരിക്കുന്നു..!!