നാലുകെട്ടിന്റെ കഥപറഞ്ഞ്
ചുവരളക്കുമ്പോൾ
യക്ഷി ചിരിക്കുന്നു
ശ്മശാന മൂകതയിലും
അവളുടെ കാലൊച്ചകൾ
ചിതലുതേടുന്നു.
അവൾ
ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ്
തത്വശാസ്ത്രം വിളമ്പുമ്പോൾ
ചിരിക്കുന്ന കൗമാരം
മഞ്ഞ് തുരന്ന്
പ്രണയം തേടുമ്പോൾ
ചുവക്കുന്നധരങ്ങൾ
ചലിക്കുന്നവിരലുകൾ
ആർത്തിയോടെ പേജുകൾ
മറിച്ച് പമ്മനെതേടുന്നു.
ഒടുവിൽ
നേരമ്പോക്കിൻ്റെ വാതിൽ
തുറന്നിട്ട്
കാതുകൾ കൂർപ്പിച്ച് ഇര തേടവേ
പുസ്തകപ്പുഴുക്കൾ
മുത്തുച്ചിപ്പി പോലൊരു പെണ്ണിന്റെ
കഥ വായിച്ചു സീൽക്കരിക്കുമ്പോൾ
ലൈബ്രറിയിലെ പെണ്ണ്
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
തുറന്ന് കണ്ണുരുട്ടുന്നു.
പുസ്തകം
ആയുധമാക്കി എറിയുമ്പോൾ
അവളൊരു താന്തോന്നിയാകുന്നു.