കിനാവ് – രാജു കാഞ്ഞിരങ്ങാട്

Facebook
Twitter
WhatsApp
Email

വെളുപ്പാൻ കാലത്തായിരിക്കണം
എന്നെ വിളിച്ചുണർത്താതെ
എന്നിൽ നിന്ന്
ഓർമകൾ ഇറങ്ങിപ്പോയത്

കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ
കടത്തിണ്ണയിൽ നിന്നാണു പോലും
ഉണർന്നത്

രാവിലെ കട്ടൻ കുടിക്കുന്ന ഞാൻ
പട്ടയാണു പോലും കുടിച്ചത്

കാറ്റിനെ കൂടെക്കൂട്ടി
വെയിലിൻ്റെ തോളിൽ കൈയിട്ട്
ആടിയാടി നടന്നെന്ന്

ചുരത്തിൻ്റെ ചരിവിലെ
ചൂരൽക്കാടിൻ നിഴൽപറ്റി
അവളുടെ മനസ്സിലേക്ക്
നുഴഞ്ഞു കയറിയെന്ന്

പിന്നെ
ഏതു
പുലർകാലത്തായിരിക്കും
ഓർമകൾ തിരിച്ചു വന്നു
കട്ടിലിൽ
മൂടിപ്പുതച്ച്
കിടന്നിട്ടുണ്ടാകുക

അവളുടെ കട്ടൻ ചായയെ
പട്ടപോലെ
കുടിച്ചിറക്കിയിട്ടുണ്ടാവുക

About The Author

Leave a Reply

Your email address will not be published. Required fields are marked *