വരണ്ടുപോയ
ഹൃദയങ്ങളെ വാരിവലിച്ചു
ചുറ്റിക്കൊണ്ടു
എണ്ണപ്പാടം കത്തുന്നു
എറേ നൊന്ത
മനസ്സാക്ഷിക്കുമേൽ
നിറയെ പുകമറകൾ
ചുട്ടുപൊള്ളിക്കുന്നുണ്ടു
വെന്ത കനലുള്ള
ചിന്തകൾ
ശിലാരൂപങ്ങളെപ്പോലെ
അനങ്ങാതിരുന്ന
നമ്മിലാരാണ്
ഈ എണ്ണപ്പാടത്തിനു
കൊള്ളിവെച്ചത്?
രാമറയിലെ പേക്കൂത്തുകൾ
വെളിച്ചത്തിലേക്കു
പകർന്നു വെച്ചതാരാണ്?
പാമ്പുകൾ വിഷ അറ
ഊരിയെറിഞ്ഞു
ഇഴഞ്ഞകലുന്നു
ഉള്ളാൽചിരിക്കുന്നുണ്ടു
ചില വിഷലിപ്തർ
തീയിൽ വേവുന്നുണ്ട്
അഭിശപ്തർ
കാറ്റിൽ തീയാളുന്നു
പച്ചമരം കത്തുന്നു
കടലും
നോവു പാടമാകുന്നീ
എണ്ണപ്പാടം
എരിഞ്ഞെരിഞ്ഞൊടുങ്ങുന്നു
മനുഷ്യത്വമെന്ന പദം
ഗർവ്വത്തിൻ്റെ
തിട്ടൂരങ്ങൾ ഉള്ളിൽ
കെട്ടിയാടുന്നു നീയും ഞാനും
നീ നീയും…….
ഞാൻ ഞാനും…….
നമ്മളിലേക്കുള്ള ദൂരമാണാ
എണ്ണപ്പാടം.
മനോജ് ചാരുംമൂട്











