പ്രണയാതിരവന്നു പാൽ നിലാവ് ചുരത്തിയതെന്റെ
മാനസത്തിൽ ഗർവിന്റെ കരിമേഘ ജാലങ്ങൾ വന്നു
നിറകായൽ ഞാനറിഞ്ഞില്ല,
താരക മിഴികൾ വന്നു പ്രണയവെട്ടത്തിന്റെ
ഇത്തിരിനാളം കൊളുത്തിയതും ഞാനറിഞ്ഞില്ല,
എൻ്റെ മാനസ കൊക്കരണിയിൽ ഹംസദൂതികൾ, സ്തുതി പാഠകർ മധുര ഹൃദയ
രാഗങ്ങൾ പാടിയതും ഞാനറിഞ്ഞില്ല.
സ്വപ്നങ്ങൾ വന്നു ചിലമ്പൊലി ചാർത്തി
ചുറ്റും ചൂഴ്ന്നു നിന്നു നടനമാടിയതും ഞാനറിഞ്ഞില്ല.
പരിമളംതൂകി പ്രാലേയ കണംചൂടി, പൊൻ
നൂലിഴകളുമായി വന്നൊരോ പുലരിയും
വന്നെൻ നേർക്കു പ്രണയം
പുഷ്പങ്ങൾ നീട്ടിയതും
ഞാനറിഞ്ഞില്ല.
അന്തരേ, എൻ്റെ ജീവന്റെ ചില്ലയിലിരുന്നൊരു
പെൺകപോതം കുറുകുന്നതും ഞാനറിഞ്ഞില്ല.
കൗമാര തൂവൽ ചിറകു പരത്തി വിദൂരതയിലേക്ക്
അലഞ്ഞു പാറിപറന്നതും
ഞാനറിഞ്ഞില്ല.
മൂവന്തികൾ രക്തപങ്കിലമായി ഒടുവിൽ
ഇരുളിലലിയുമ്പോഴും, പൂർവാംബരത്തിൽ
ഒരു സാന്ധ്യ താരകം എന്നെ
നോക്കി മൗനമായി മന്ദഹസിക്കുന്നതും
ഞാനറിഞ്ഞില്ല.
ഉൾകണ്ണിൽ തിമിരമറ ശീലകൾ കാഴ്ചകൾ
മറയ്ക്കുകയായിരുന്നു, ഇപ്പോൾ വിവിക്തമെൻ
മാനസ സഞ്ചാര പാതകൾ കൂട്ടുമില്ലാതെ, കൂടെയും
ആരുമില്ലാതെ,,,,,,,,,











