LIMA WORLD LIBRARY

കവിത – പ്രണയാകാശത്തിലെ ഏകാകി – ഹേമാ വിശ്വനാഥ്

സൂര്യൻ വെളിച്ചത്തെ കക്കി കക്കി
ചോരച്ച പശ്ചിമാംബുധിയിൽ തളർന്നു വീഴവേ
രാവു പതിയെയുണർന്നു
പകലിൻ മടിത്തട്ടിൽ നിന്നൂർന്നുവീണ കരിമ്പടക്കെട്ടുമായി.

നിലിച്ച രാവിൻ നഭസ്സിൻ നെറുകയിൽ
ചന്ദനപൊട്ടായൊരമ്പിളി പെൺകൊടി.

ഏതോ കാണാക്കുയിലിന്റെ പാട്ടുകേട്ടെൻ ചിത്തം
നിദ്രയെ കൈവിട്ടു പോയ കാലങ്ങളിൽ ചുറ്റിതിരിയവെ
നക്ഷത്രം മുത്തുക്കുട നിവർത്തീടുന്ന ദ്യോവിന്റെ
നെഞ്ചിലൂടെ വെള്ളിത്തേരിളകീടവേ

കാലിൽ ചിലങ്കകൾ കെട്ടിയാടുന്നു
നിശാകാല മാരുതൻ,
കൂടെ നേർത്ത സുഗന്ധ കുംഭങ്ങളും

ഉമ്മവെച്ചുമ്മവെച്ചെന്നെയുണർത്തുന്നു
പണ്ടു സ്വപ്നങ്ങൾ തീർത്തൊരീ പ്രണയ തൽപ്പങ്ങളും.

എന്റെയാത്മാവിൻ സരസ്സിൻ ചുഴികളിൽ
നെയ്യാമ്പൽ പൂക്കളായ് ദുഃഖം വിടരവേ
ഈ രാത്രിയെനിക്കു നൽകീടുന്നു,
തീരാനോവിന്റെ തേനില്ലാ കണ്ണുനീർ പൂവുകൾ.

വിസ്‌മൃതിപൂണ്ട ഓർമ്മതൻ ചെപ്പിനേ തപ്പി,
വീണ്ടെടുക്കുന്നു ഞാനീനിശാവേളയിൽ.

അന്നു കനവുനെയ്തവിരിപ്പിൻ ചുളിവുകൾ
ഇന്നു കനലുപൊള്ളിക്കുമീരാക്കിടക്കയിൽ.

എത്ര നിന്നെഞാൻ സ്നേഹിച്ചിരുന്നു പകരം
അത്ര നീയെന്നെ സ്നേഹിച്ചിരുന്നുവോ?
നിന്റെ സ്നേഹം കപടമെന്നറിയാതെ,
നിത്യവും എത്ര തീവ്രമായ് നിന്നെ സ്നേഹിച്ചിരുന്നു ഞാൻ.

ചന്ദനമഴ തൂകും രാവിൻ
പ്രണയഹരിത നികുഞ്ജത്തിൽ,
എത്രയോ ആഴം തമ്മിൽ തൊട്ടറിഞ്ഞില്ലേ നാം.

മുത്തിനേമൂടും ചിപ്പിപോൽ നിൻ കൈകൾ
എൻ തനുവിനെ മൂടിലാളിച്ചതും
എൻ കണ്ണിലും കവിൾ ചുണ്ടിലും നീയെത്ര
പ്രണയചുംബന മുദ്രകൾ തന്നതും
നമ്മുടെ സ്നേഹം ധന്യമായ് തീരുവാൻ
നിന്റെ മുൻപിൽ ഞാൻ എന്നെ നേദിച്ചതും.

പക്ഷേ എല്ലാം മറന്നു നീ
യെൻ സ്നേഹവാതിൽ പഴുതിലൂടെ
മറ്റൊരു സ്‌നേഹത്തണൽ തേടി പോയതും,
നീയെന്നെ സ്നേഹിച്ചിരുന്നില്ലായെങ്കിലും സത്യം, നിന്നെ
ചിലപ്പോൾ എത്രയോ സ്നേഹിച്ചിരിപ്പതുണ്ടിവിടെ ഞാൻ.

എന്നിൽനിന്നെത്ര ദുരം
നീ പോകിലും മായുകില്ല
നിന്നുള്ളിൽ ഞാൻ കൊളുത്തിയ പ്രണയാർദ്ര ദീപങ്ങൾ.

ഇപ്പോൾ എന്റെ ഹൃദയ പ്രണയാകാശങ്ങളിൽ തുവൽ കൊഴിഞ്ഞൊരു പക്ഷിയായ് നീ
എങ്കിലും വീണ്ടും പ്രണയരാഗങ്ങൾ
പാടുന്നു പിന്നെയും പിന്നെയും.

Iഇരുളിൻ മാറാല നേർത്തുമായുമ്പോഴും
ഈ രാത്രി എനിക്കു നൽകീടുന്നു
തീരാനോവിന്റെ തേനില്ലാ കണ്ണുനീർ പൂവുകൾ.
********

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px