ബാല്യത്തിൻ
ഓർമ്മകളിൽ ഒന്നൂടെ നീരാടണം
മാഞ്ചുവട്ടിൽ കണ്ണിമാങ്ങാ തിരയണം
ഉപ്പു കൂട്ടി തിന്നിട്ടാപുളിയിൽ
കണ്ണു ചിമ്മണം
കുഴിക്കരെക്കമ്പുവെച്ചിട്ടു
ഒറ്റയിരട്ടകളിച്ചു രസിക്കണം
ഓലപ്പന്തിനേയേറുപന്താക്കി
കല്ലുകൾ അടുക്കി സെറ്റാക്കി
ആർപ്പുവിളിക്കണം
മടലുവെട്ടി ബാറ്റു തീർത്തിട്ടു
സച്ചിനേ സ്മരിച്ചങ്ങു കളി തുടങ്ങണം
പാടവരമ്പിലോടിക്കളിക്കണം
വീഴുമ്പോൾ ചെളി തൂത്തു
ചുമ്മാ ചിരിക്കണം
നെൽക്കതിർ റാഞ്ചും
പച്ചക്കിളിക്കൂട്ടത്തിൻ
ചിറകടി ശബ്ദത്തിൽ വിസ്മയിക്കണം
പറങ്കിമാവിലങ്ങെറിയണം
പറങ്കാപ്പഴമേറേതിന്നണം
കറപ്പറ്റിയ തുണികണ്ടങ്കക്കലി കൊള്ളും
അമ്മയുടെ വടിത്തല്ലാൽ
ഉച്ചത്തിൽ കരയണം
മഴ നനയണം
ആലിപ്പഴം പെറുക്കണം
കുടപിടിച്ചു സ്ക്കൂളിലേക്കു നടക്കണം
ഉച്ചക്കഞ്ഞി കുടിക്കണം
കളികളേറേക്കളിക്കണം
ഉത്സവച്ചെണ്ടമേളങ്ങളിൽ
തുള്ളിക്കളിച്ചാർപ്പു വിളിക്കണം
കൊളുത്തു പോയ തുണി നഗ്നത
കാട്ടാതെ ഇടക്കിടെ കൈ കൊണ്ടു
മേലേക്കു പൊക്കണം
ഐസു നുണയണം
ബലൂണുവാങ്ങണം
പീപ്പിയൂതിയൂതിക്കളിക്കണം
ബാല്യത്തിലേക്കു ഓർമ്മകൾ
പായുമ്പോൾ
ചിന്തകളാകെ സുന്ദര നിമിഷം
പകർത്തുമ്പോൾ
ഇന്നത്തെ ബാല്യമാം മക്കളിരുന്നു
മൊബൈലിൽ
ഫ്രീ ഫയറങ്ങുകളിച്ചു രസിക്കുന്നു
പണ്ടു പ്രകൃതിയിന്നോ വികൃതി
നാലു ചുമരിനുള്ളിലേ ബാല്യം
മനോജ് ചാരുംമൂട്