എല്ലാമെല്ലാം
വെള്ളയിൽ
മായ്ക്കാൻ
മറയ്ക്കാൻ
മറക്കാൻ
അവർ
കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു
മറവിയുടെ പാടയ്ക്ക്
കനം വരുന്നു
ഇടയ്ക്കെവിടെയോ
ആരോ കൽപനകളെയ്യുന്നു
ഗർജ്ജിക്കുന്നു
ഇടിമുഴക്കങ്ങളിൽ
ഉടയുന്നുണ്ട് മൗനങ്ങൾ
ഓർമകളിലേക്ക്
വിള്ളൽപ്പാടുകൾ വീഴുന്നു
ചോരക്കൈകളാൽ
തേച്ചിട്ട
മാറാക്കറകൾ
ചെളിപ്പാണ്ടുകൾ
തുള്ളിത്തുള്ളി
ചുമരുകളിൽ നിവരുന്നു
ചെമന്നുചെനച്ച വാക്കുകൾ
തോരാതെ പെയ്യുന്നു
ബ്രഷുകൾ
ചൂലിൻകെട്ടുകളാകുന്നു
ഒടുക്കം
വാക്കുകളും
വരകളും
ചവറുകളായി കത്തുന്നു…
കിരീടം തിളങ്ങുന്നു.











