ഓർമ്മിക്കാനെന്തുള്ളൂ..
ഓമനിക്കാൻ?
ഒരു നുണച്ചിന്തുകൂടി പാടി
പടിയടച്ചുള്ളിലേക്ക്
തഴുതിട്ടുറക്കിയ
യാമ കാമനകൾ
യമ കാണ്ഡങ്ങൾ
നപുംസക നടനമാടി
നടയടച്ചുഗ്ര
വിരഹത്തിൻ
തമോഗർത്തങ്ങളിൽ
പിറക്കാതെ പോയ
ശാപ ശരാഗ്നിയിൽ
വെന്തു
വെണ്ണീറാകുവോളം
കരൾക്കൂമ്പിലെ
രക്തകഫം
കാകോളം
തുപ്പി കളിക്കുക
ഇനിയൊരു
ജന്മ വിരാമത്തിനായ്
ഇതും കൂടി….
‘വിവാഹവാർഷിക
ദിനാശംസകൾ’!
ആരോ
കറക്കിവിട്ടൊരു
കളിപ്പമ്പരം പോലെ
ഏതോ കളങ്ങളിൽ
വന്നു നിൽക്കുന്നു നാം
രാജാവ്
രാജ്ഞി
ഇസ്പ്പേഡ് ആസ്
ഏഴാം കൂലി..
ചീട്ടുകളിയിൽ തോറ്റുപോയ മദനൻ
അഞ്ചു വീതങ്ങളി-
ലൊന്നു മാത്രം
വീണുകിട്ടിയ
ഓട്ടപ്പാത്രം
ഭിക്ഷാടനത്തെരുവിലെ
ബോധങ്ങളസ്തമിച്ച
ദീർഘ രാത്രികൾ..
ഇത്രയും കൂടി…
‘ഇവിടെ എല്ലാവർക്കും സുഖം തന്നെ’.











