LIMA WORLD LIBRARY

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണം; അടിയന്തര ശ്രദ്ധ ക്ഷണിച്ച് ഇംഗ്ലണ്ടിലെ ജനസഭ

യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു.

കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച ചെയ്തത്. ഇന്ത്യൻ സംസ്ഥാനത്ത് നടമാടുന്ന ഈ ആക്രമത്തെ ചെറുക്കാനും പുറംലോകത്തെ അറിയിക്കാനും ഇംഗ്ലണ്ടിലെ സഭയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭ ചർച്ച ചെയ്തു.

മേയ് ആദ്യവാരം മുതലുള്ള കണക്കുപ്രകാരം നൂറുകണക്കിന് ദൈവാലയങ്ങളും വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. ഇതിനുപുറമേ മതസ്ഥാപനങ്ങൾ, സ്‌കൂളുകൾ, സെമിനാരികൾ തുടങ്ങിയവയും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ ഒന്നരമാസത്തിനുള്ളിൽ 100ൽപ്പരം പേർ കൊല്ലപ്പെടുകയും 50,000ത്തിലധികം പേർ നാടുകടത്തപ്പെടുകയും ചെയ്തു. സ്‌കൂളുകളും സെമിനാരികളും ദൈവാലയങ്ങളും ലക്ഷ്യം വച്ചുള്ള വ്യവസ്ഥാപിതവും ആസുത്രിതമായ ആക്രമണങ്ങളിൽ മതം ഒരു പ്രധാന ഘടകമാണ്. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ സഭ കാര്യമായ ഇടപെടൽ നടത്തണമെന്നും ‘ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓഫ് ബ്രീഫ് അലയൻസി’ന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അവർ ആവശ്യപ്പെട്ടു.

അതിജീവിച്ചവരുടെയും ദൃക്‌സാക്ഷികളുടെയും സാക്ഷ്യപത്രങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട്, മത ആരാധനാലയങ്ങൾ നശിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോർട്ട് ഇംഗ്ലണ്ടിലെ സഭാനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചർച്ചയിൽ ചർച്ച് കമ്മീഷണർമാരെ പ്രതിനിധീകരിച്ച് എം.പി ആൻഡ്രൂ സെലോസ് വ്യക്തമാക്കി. ആദിവാസി ഗ്രാമങ്ങളെ സംരക്ഷിക്കാൻ മതിയായ സൈനിക യൂണിറ്റുകളെ അയയ്ക്കണം, മാധ്യമപ്രവർത്തകർക്ക് കൂടുതൽ പ്രവേശനം നൽകണം, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണം എന്നീ കാര്യങ്ങൾ പ്രസ്തു റിപ്പോർട്ടിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരിൽ നടക്കുന്ന അക്രമത്തെക്കുറിച്ച് യൂറോപ്യൻ പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ ‘അസ്വീകാര്യമായ ഇടപെടൽ’ എന്നാണ് ഈ നടപടിയെ ഇന്ത്യൻ ഭരണകൂടം വിശേഷിപ്പിച്ചത്. കൂടാതെ ആറ് പാർലമെന്ററി ഗ്രൂപ്പുകൾ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയങ്ങളും മണിപ്പൂരിലെ അക്രമങ്ങൾ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും വിവര ശേഖരണത്തെയും റിപ്പോർട്ടിംഗിനെയും തടസപ്പെടുത്തുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു.

credits: https://sundayshalom.com/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px