കൂടെപ്പിറപ്പായിയൊരേകൂരയിലായി
കളിച്ചും ചിരിച്ചുമൊന്നായിവളർന്നോർ
കൂരയ്ക്കുള്ളിലെ കലമ്പലിലായി
കെട്ടുപോകുന്നരുതായ്മകളിലായി.
കരുപ്പിടിപ്പിക്കാനുള്ളോട്ടപ്പാച്ചിലിൽ
കണ്ണുംമൂക്കുമില്ലാത്തകർമ്മത്തിൽ
കടന്നകൈകളധികമായീടുമ്പോൾ
കൂടെപ്പിറപ്പാണെന്നതുമറന്നുപോയി.
കണ്ണറിയാറാക്കിയോരേം മറന്നങ്ങു
കണ്ണല്ലാത്തത് പൊന്നാക്കണമെന്ന്
കല്പിച്ചു കൂട്ടിയുള്ള പോക്കിലായി
കിട്ടുന്നതെല്ലാം വെട്ടിപ്പിടിക്കാനായി.
കൂടെപ്പിറന്നോരുടെ കണ്ണീരൊപ്പില്ല
കുഴിയിൽ ചാടിക്കാനാണധികമിഷ്ടം
കിറുകിറുപ്പുകളുമധികമായിട്ടിതാ
കുടിപ്പകയായീടുന്നതന്ത്യത്തിൽ .
കീരിയുംപാമ്പും പോലെയവരിതാ
കലമ്പൽ കൂട്ടുന്ന ശബ്ദങ്ങൾ
കണ്ടാൽ മിണ്ടില്ല; കൈപ്പിടിക്കില്ല
കൊടുമ്പിരികൊള്ളുന്നഹങ്കാരങ്ങൾ.
കൊള്ളി വാക്കുരച്ചിതാ പരസ്പരം
കോലം കെട്ടുന്ന പടയണി തുള്ളി
കൊല്ലാനാണേലും മടിയില്ലാതെ
കോടാലി വയ്ക്കുന്നു തമ്മിലായി.
കൊലകൊമ്പന്മാരേറ്റുമുട്ടുന്നു
കോപ്പുകൂട്ടുന്നജയ്യരാകാനായിതാ
കൊട്ടിഘോഷിക്കും കേമത്തരത്തിൽ
കൈക്കൊട്ടിച്ചിരിക്കുന്ന കാഴ്ചകൾ .
കൈയടക്കുന്നമാത്സര്യങ്ങളിൽ
കൈയ്യൂക്കുള്ളവർകാര്യക്കാരായി
കൊട്ടുന്നതാളത്തിൽ തുള്ളാനാളും
കൈമണിയായിട്ടു പിന്നിലായുണ്ട്.
കലികയറിയ ഗർജ്ജനങ്ങളിൽ
കൊല്ലുന്ന രാജാവിന് തിന്നുന്നമന്ത്രി
കൊൾമയിരായിക്ഷുദ്രപ്രയോഗങ്ങൾ
കൈമെയ്യ് മറന്നുള്ള പോരാട്ടങ്ങൾ .
കിട്ടിമടുത്തന്ത്യശ്വാസം വലിക്കുമ്പോഴും
കൊല്ലും കൊലയ്ക്കുമതിരില്ലാതെ
കൊണ്ടുംകൊടുത്തുമറുതിയില്ലാദുഷ്ടത
കുത്തിനോവിക്കുന്നന്ത്യം വരേയ്ക്കും.
കുടികൊള്ളുന്ന കുടിപ്പകയിലായി
കൈയ്യൂക്കിനായി കളരികളനേകം
കോമരം തുള്ളിക്കൊണ്ടലറുന്ന
കളരിയഭ്യാസികളങ്കച്ചുവടുമായി .
കുടിയിരുത്തുന്നു കലിദേവതയേ
കൂട്ടമായിട്ടങ്ങാരാധിക്കാനായി
കുടി വെക്കുന്നതു കട്ടച്ചോരയും
കണ്ടറപ്പു തീർന്നോരഭ്യാസികളും .
കെട്ടുപ്പാടുകളെല്ലാം മറക്കുന്നു
കൈപ്പിഴയാകുന്ന ചെപ്പടിവിദ്യകൾ
കൈമോശം വന്നോരാ നന്മകൾ
കൈമുതലെല്ലാമന്ത്യം നശിപ്പിച്ചു.
കെട്ടിപ്പടുത്ത ശ്രീവിലാസങ്ങളെല്ലാം
കെടാവിളക്കായി കത്തി നിന്നതു
കെട്ടുപോയൊരാ പടയോട്ടത്തിൽ
കിട്ടില്ലിനിയൊരിക്കലുമഭിമാനമായി.
കൈയ്യേറുന്നങ്കക്കലിയാട്ടത്തിൽ
കെട്ടുന്നുപോകുന്നുനല്ലകുരുന്നുകൾ
കെട്ടുമട്ടുമാകെ മാറുന്നന്ത്യത്തിൽ
കിട്ടാക്കനിയായി പുണ്യജന്മങ്ങൾ .
കലിയാടുന്ന കുടുംബങ്ങളിലായി
കാഴ്ച മങ്ങുന്ന കണ്ണുകളനേകം
കലഹിച്ചുത്തീരുന്നന്ത്യത്തിലായി
കുലധർമ്മമെല്ലാമിന്നന്യമാകുന്നു.
രചന അഡ്വ അനൂപ് കുറ്റൂർ.
About The Author
No related posts.