പേക്കിനാവുകൾ കാണുന്നു.
പേക്കോലങ്ങൾ തുള്ളുന്നു.
സൂര്യനെ മറയ്ക്കുവാൻ
കൺപോളകൾ അടയ്ക്കുന്നു.
അപ്പോഴും സൂര്യൻ ചിരിക്കുന്നു.
ഭൂമി വളയത്തിലൂടെ
കറങ്ങുമ്പോൾ
മരവയറിൽ ഋതുക്കൾ
പടം വരയ്ക്കുന്നു.
കന്നിനിലാവും ചിങ്ങനിലാവും
കറുകപ്പുല്ലിനു കമ്മലിടുമ്പോൾ ,
ചോര കൊതിക്കുന്ന കത്തിയും രൗദ്രവും
ഹൃദയംനക്കുന്ന തോക്കും
മണ്ണിൽ തകർന്നടിയുന്ന
വീടും അഭയത്തിനായുളള
ഓട്ടവും നിസംഗതയുടെ
മരവിപ്പിൽ, കറുത്ത മേഘം തടിച്ചു കൊഴുക്കുന്നു.
നിണപ്പട്ടിൽ ഉറങ്ങുന്ന
കബന്ധമലകളിൽ
കറുത്ത പ്രാവുകൾ
പറക്കുന്നു.
അപ്പോൾ
ശാന്തി മന്ത്രമോതാൻ
എന്തേ നീ മടിക്കുന്നു. ?
എന്റെ ഹൃദയത്തിലെ
കട്ട പിടിച്ച ചോരയിൽ
വീണ്ടും ചരിത്രം
ഞാൻ എഴുതുന്നു!!











